ഉരുത്തിരിഞ്ഞ കാലം മുതൽക്കുതന്നെ അനേകം സൈദ്ധാന്തിക ചർച്ചകൾ നേരിട്ടൊരു സാഹിത്യശാഖയാണ് നോവലെന്ന് കരുതുന്നു. കൃത്യമായൊരു നിർവ്വചനത്തിലെത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് കണ്ടിട്ടുള്ള എല്ലാ നോവൽ വിവാദങ്ങളും. നോവലിനെക്കുറിച്ചും ചെറുകഥയെക്കുറിച്ചും അനുവാചകർക്കുണ്ടായിട്ടുള്ള അഥവാ ഉണ്ടാകാനിടയുള്ള അബദ്ധധാരണകളെ ഖണ്ഡിക്കുന്ന വിധത്തിലുള്ള പരാമർശം എം.പി.പോളിന്റെ ആദ്യകാല രചനകളൊന്നിൽ കാണാൻ സാധിക്കും. മേൽപ്പറഞ്ഞ രണ്ടിനും വ്യതിരിക്തങ്ങളായ അസ്ഥിത്വമുണ്ടെന്നും, അവയെ വ്യത്യസ്തമായ ലക്ഷണങ്ങളിൽ നിർവചിക്കാൻ ശ്രമമാരംഭിച്ചതും അദ്ദേഹമാണല്ലോ. “നോവലിന്റെ നിർവ്വചനങ്ങൾക്ക് കണക്കില്ല. ഏതു നിർവ്വചനത്തേയും പരാജയപ്പെടുത്തുന്ന തരത്തിലുള്ള നോവലുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്” എന്ന് ഡോ. ജോർജ് ഇരുമ്പയം ചൂണ്ടിക്കാണിച്ചതും ശ്രദ്ധേയമാണ്.
വായനയോടുള്ള അടങ്ങാത്ത ആർത്തി മാത്രം കൈമുതലായുണ്ടായിരുന്ന കാലഘട്ടത്തിലാണ് ‘ബെന്യാമിൻ’ ആദ്യം കയ്യിലെത്തുന്നത്. പുറംചട്ടയിൽ മനോഹരമായി കുറിച്ചിരിക്കുന്ന ‘ആടുജീവിതം’ എന്ന നാമം ‘ഹഠാദാകർഷിച്ചു’ എന്ന് പറയാതെ വയ്യ. സൗന്ദര്യവീക്ഷണങ്ങളോട് ഒട്ടും തന്നെ പൊരുത്തപ്പെടാതിരുന്ന മുഖചിത്രം വന്യമായ രീതിയിൽ എന്നെ ആകർഷിച്ചിരിക്കാം. മൗലിക സൃഷ്ടി എന്നതിലുപരി, കോറിവരകളിലൊളിപ്പിച്ച അർത്ഥതലങ്ങളെച്ചൊല്ലിയുള്ള ചിന്താഭാരം അന്നെന്നെ അലട്ടാതിരുന്നില്ല. പ്രിയപ്പെട്ട ബൊമ്മയെക്കിട്ടിയ സന്തോഷം പോലെ, പശിയടക്കാൻ ആഹാരം ലഭിച്ചവന്റെ സംതൃപ്തി പോലെ, എന്തോ ഒന്ന് ആ നാളുകളിലെ ചിതലരിക്കാത്ത ഓർമ്മകളിലൊന്നായ് അവശേഷിക്കുന്നുണ്ട്. ഒരു സാഹിത്യസൃഷ്ടി എന്നതിലുപരി മറ്റൊന്നുമായി എന്നിലവശേഷിക്കാൻ ആ വായനക്കായതില്ല.. ‘ബെന്നി ഡാനിയേൽ’ എന്ന ‘ബെന്യാമിന്റെ’ വാക്കുകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ ആ പ്രായത്തിലെ മർക്കടമുഷ്ടിയിൽ സാധിച്ചില്ലെന്ന് ഇന്നും ഖേദത്തോടെ അനുസ്മരിക്കുന്നു.
പിന്നീട് പലവുരു ഇതേ പുസ്തകം വായിക്കാനിടവന്നു. യന്ത്രവത്ക്കരിക്കപ്പെട്ട ദിനങ്ങളിൽ കൈകൾ പലപ്പോഴും ചെന്നെത്തിയത് ബെന്യാമിനിലും ബഷീറിലും തന്നെയായിരുന്നു. വായനയുടെ ഓരോ യാത്രകളിലും നജീബെന്ന മനുഷ്യൻ ഇടനെഞ്ചിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുകയായിരുന്നു…ഒരുപക്ഷെ ഒരനുമതിക്കുപോലും കാത്തുനിൽക്കാതെ.
വളരെ ലളിതമായ ഭാഷയിൽ ആഖ്യാതാവ് കഥ പറയുന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ടൊരു നോവലാണ് ‘ആടുജീവിതം’ എന്ന് ഒറ്റവാക്യത്തിൽ ചുരുക്കിപ്പറയാം. പക്ഷെ, ഓരോ തുടർവായനകളും മനോമുകുരത്തിൽ വ്യത്യസ്തങ്ങളായ പ്രഹരങ്ങളാണേൽപ്പിക്കുന്നത് എന്ന് പറയാതിരിക്കാൻ തരമില്ല. ആദ്യവായനകളിൽ ബെന്യാമിനെന്ന എഴുത്തുകാരന്റെ മൗലികസൃഷ്ടി എന്നതിലുപരി ആടുജീവിതത്തിന് പ്രകടമായ ഒരു സ്ഥാനം മനസ്സിൽ നേടാൻ കഴിഞ്ഞില്ല. പുസ്തകത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ചേർത്തിരിക്കുന്ന ആമുഖവും അനുബന്ധവും വായനയിൽ നിന്നവഗണിച്ചത് എത്രമേൽ വലിയ തെറ്റാണ് എന്നറിഞ്ഞത് തുടർവായനകളിലാണ് .
” നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് ” ഒരുപാട് അർത്ഥതലങ്ങളുള്ള വാചകമായതിനാലാവാം ഇത് പുറംചട്ടയിൽ മുകളിൽ തന്നെ ഇടം നേടിയത്. മറ്റൊരാൾ മുങ്ങിത്താഴ്ന്ന കയത്തിന്റെ ആഴവും പരപ്പും മനസ്സിലാവണമെങ്കിൽ അതേ കയത്തിലൂടെ ഒരിക്കലെങ്കിലും നീന്തിനോക്കണമെന്ന് , ആവർത്തിക്കപ്പെടുന്ന തത്വവാദം എത്ര ലളിതമായാണ് പറഞ്ഞുവെച്ചിരിക്കുന്നത്! ജീവിതയാത്രയിലെ തിക്താനുഭവങ്ങളെ ശക്തമായി നേരിടുന്ന കഥാപാത്രങ്ങളുള്ള മറ്റു നോവലുകളിൽ നിന്നും, ജീവിതത്തിലെ ദുരന്താനുഭവങ്ങളുടെ തുറന്നുപറച്ചിലാകാം ‘ആടുജീവിത’മെന്ന കൃതിയെ ഇത്രമേൽ വ്യത്യസ്തമാക്കുന്നത്. ദുരന്തങ്ങളുടെ തിരമാലകളെന്നോണമുള്ള പല ഉദാഹരണങ്ങഉം വായനയിൽ കണ്ടെത്താനാകും. ഒരു കാലഘട്ടം വരെ, വിദേശത്തു ജോലിയെന്ന് കേൾക്കുമ്പോൾ മനസ്സിൽ നിറയുന്ന അത്തറിന്റെ ഗന്ധവും, സ്വർണ്ണവാച്ചും, കറുത്ത കണ്ണടയും , എന്നിങ്ങനെ നിലനിന്നിരുന്നവയെല്ലാം വെറും മിഥ്യാധാരണകളായിരുന്നുവെന്ന് വിളിച്ചോതുന്നു, ‘ആടുജീവിത’മെന്ന ഈ കൃതി.
മരുഭൂമിയൊരു ദുരന്തക്കടലാണെന്നൊരു ചിന്ത അനുവാചകനിൽ അവശേഷിച്ചാൽ പോലും അത്ഭുതപ്പെടാനാകില്ല. ‘നജീബിനും ഹക്കീമിനും മരുഭൂമിയിൽ ദാഹിച്ചു മരിച്ച എല്ലാ ആത്മാക്കൾക്കും’ എന്ന സമർപ്പണത്തോടുകൂടിയാണ് നോവൽ ആരംഭിക്കുന്നത്. ബത്തയിലെ പോലീസ് സ്റ്റേഷന് മുൻപിൽ ‘തോറ്റവരെ’ പോലെ നിൽക്കുന്ന നജീബിനെയും ഹക്കീമിനെയും ആണ് നാം ആദ്യം കാണുന്നത്. പിന്നീട് വരുന്ന അധ്യായങ്ങളിൽ അതെന്തിനായിരുന്നു എന്നും , അവർ എവിടെ നിന്ന് വരുന്നു, എന്നിങ്ങനെയുള്ള, അനുവാചക മനസ്സിൽ ഉരുത്തിരിഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭിക്കുന്നു. മരുഭൂമിയിൽ നിന്നും രക്ഷപ്പെട്ടോടിയെത്തി ജയിലിലായാൽ എംബസ്സിയിലൂടെ നാട്ടിലെത്താം എന്ന അവരുടെ സ്വപ്നം ദീർഘനാളത്തെ പരിശ്രമത്തിനുശേഷം സഫലമാകുമ്പോൾ അനുവാചകമനസ്സും തെല്ലൊന്ന് സന്തോഷിക്കാതിരിക്കില്ല. ഞായറാഴ്ചകളിലെ തിരിച്ചറിയൽ പരേഡ് ജയിൽവാസികളെ നടുക്കുന്നത് പോലെ നമ്മെയും നടക്കുന്നു. സംഘങ്ങളിൽ നർമം നിറക്കുന്ന ഹക്കീം, പരേഡിൽ തിരിച്ചറിയപ്പെടുന്ന വേളയിൽ അനുവാചകഹൃദയം ആർദ്രമാകുന്നു. അയാളെ അറബി വലിച്ചിഴച്ചുകൊണ്ടുപോയതിന്റെ പിറ്റേന്ന് എംബസ്സിയിൽ ഹക്കീമിന്റെ മടക്കയാത്രക്കുള്ള പേപ്പറുകൾ ശരിയാകുന്ന വേളയിൽ ദൈവത്തിനു ഒരു ദുരന്തനായകന്റെ പരിവേഷം അനുവാചകമനസ്സിൽ തെളിഞ്ഞിരിക്കാൻ സാധ്യതയുണ്ട്. പക്ഷെ, നോവലിലുടനീളം, നജീബിന് ദൈവത്തിലുള്ള ദൃഢവും, അചഞ്ചലവും ആയുള്ള വിശ്വാസം, എന്നെ തീർത്തും അസ്ത്രപ്രജ്ഞയാക്കി. ‘മറ്റാരുടെയോ വിധിയിലേക്ക് നീ എന്നെ മനപ്പൂർവ്വം പറഞ്ഞയക്കുകയായിരുന്നല്ലോ’ എന്നയാൾ കുറ്റപ്പെടുത്തുകയല്ല ആശ്വസിക്കുക തന്നെയാണ് ചെയ്യുന്നത്.
മനസ്സ് അതിദുർബലമായി തീരുന്ന നിമിഷങ്ങളിൽ പോലും അത് വിധിയെന്ന് കരുതി, അതിലെ നല്ലതിനെ മാത്രം ഉറ്റുനോക്കി അയാൾ സമാശ്വസിക്കുകയാണ് ചെയ്യുന്നത്. മറിച്ചായിരുന്നെങ്കിൽ ഒരുപക്ഷെ അയാളൊരു ഭ്രാന്തനായിത്തീർന്നേനെ. അങ്ങനെ ഉള്ളൊരാൾ ഇബ്രാഹിം ഖാദരിയിലും, തന്റെ ‘മുശടു’ വാട ഗൗനിക്കാതെ തന്നെ വണ്ടിയിൽ കയറ്റി ദാഹജലം നൽകിയ മനുഷ്യനിലും , കുഞ്ഞിക്കായിലും ‘ദൈവത്തെ’ കണ്ടതിൽ അതിശയോക്തി തെല്ലുമില്ല.
അനുവാചകനെ വേട്ടയാടുന്ന പല സന്ദർഭങ്ങളും നോവലിലുടനീളം കാണുവാൻ സാധിക്കും. വിസ്തരഭയത്താൽ അവയെല്ലാം ഉൾപ്പെടുത്താനുള്ള ശ്രമത്തിനു മുതിരുന്നില്ല. എഴുത്തുകാരൻ കുറിച്ചതുപോലെ ‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണ് ‘ എന്നതിന് നേർവിപരീതമെന്നോണമാണ് നജീബ് മുഹമ്മദ് എന്ന വ്യക്തിയിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നുകൊണ്ട് ബെന്യാമിനെന്ന അനുഗ്രഹീത എഴുത്തുകാരൻ തൂലിക ചലിപ്പിച്ചിരിക്കുന്നത്. ” മനുഷ്യ പ്രതിഭയെ ദൈവിക പരിവേഷമിട്ടു മൂടരുതാരും. കാളിയല്ല കാലമാണവരുടെ അന്തരാത്മാവിൻ നാവിൽ എഴുതിയതനുഭൂതിതൻ സൂക്തം ” എന്ന വയലാർ വരികളാണ് മനസ്സിലേക്ക് അരിച്ചെത്തുന്നത്.
ഓരോ വായനയിലും പുതുമ മാത്രം സമ്മാനിക്കുന്ന ഒരു നോവലായി ആടുജീവിതം, പ്രിയപ്പെട്ട പുസ്തകക്കൂട്ടത്തിൽ ഇന്നും അവശേഷിക്കുന്നു. മടുപ്പിക്കുന്ന ആഖ്യാന രീതിയെന്ന് കരുതുന്നവരെ ! നിങ്ങളിനിയും മരുഭൂമിയിൽ മരിച്ചു മരവിച്ചു പോയ നജീബിനെ കണ്ടെത്തിയില്ല.
‘ ഒരിക്കലും തിരിച്ചറിയാനാവാത്തവിധം മനുഷ്യന്റെ ശരീര ഭൂപടം മാറ്റിവരക്കാൻ സാഹചര്യങ്ങൾക്ക് കഴിയും’ ആ സാഹചര്യങ്ങളെ വികാരനിർഭരമായ രീതിയിൽ തന്നെ അനുവാചകനിലേക്കെത്തിക്കാൻ ബെന്യാമിന് കഴിഞ്ഞുവെന്ന് സമ്മതിക്കാതെ തരമില്ല. ആട് ജീവിതം കൊണ്ട് വൃണപ്പെടുത്താനും, മഞ്ഞവെയിൽ മരണങ്ങൾകൊണ്ട് നിലയ്‌ക്കാത്ത ചിന്തകൾ നൽകാനും ഒരു പോലെ സാധ്യമായിരിക്കുന്നു ഈ എഴുത്തുകാരന്. ഇയാൾ നമ്മളെ ഒരിക്കലും നിരാശപ്പെടുത്തില്ല .
സി. സേതുലക്ഷ്മി ഗുരുവായൂർ.
രണ്ടാം വർഷ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാർത്ഥിനി.
Comments