ബെംഗളൂരു: പകർപ്പവകാശ ലംഘനത്തിനെതിരായ പോരാട്ടത്തിൽ പ്രശസ്‌ത സാഹിത്യകാരൻ പത്മശ്രീ പുരസ്‌കാര ജേതാവ് എസ്‌എൽ ഭൈരപ്പയ്‌ക്ക് അനുകൂലമായി മൈസൂരുവിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വിധി. രചയിതാവിന്റെ അനുവാദമില്ലാതെ ഭൈരപ്പയുടെ ‘വംശവൃക്ഷ’ എന്ന നോവൽ തെലുങ്കിൽ അനധികൃതമായി വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതിന് ഹൈദരാബാദിലെ പ്രിയദർശിനി പ്രചുരനാലിന്റെ പ്രസാധക വത്സലയ്‌ക്കെതിരെയാണ് കോടതി വിധി. ഇവർ SL ഭൈരപ്പയ്‌ക്ക് 5.05 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
ജീവിതഗന്ധിയായ സാഹിത്യ കൃതികൾക്ക് പേരുകേട്ട ഭൈരപ്പ’വംശവൃക്ഷ’ എന്ന നോവൽ രചിച്ചത് 1960-ലാണ്. കന്നഡ സാഹിത്യത്തിൽ ഏറെ ശ്രദ്ധ നേടിയ ഈ നോവൽ പല യുണിവേഴ്സിറ്റികളും പാഠപുസ്തകമാക്കിയിരുന്നു. ഈ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച വംശവൃക്ഷ എന്ന കന്നഡ ചലച്ചിത്രം , മികച്ച പ്രാദേശിക ചിത്രവും മികച്ച സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടിയിരുന്നു . കന്നഡ സൂപ്പർസ്റ്റാർ വിഷ്ണു വർദ്ധൻ ആദ്യമായി അഭിനയിച്ചത് ഈ സിനിമയിലാണ്.
‘വംശവൃക്ഷം’ എന്ന പേരിൽ ഈ കൃതി തെലുങ്കിലേക്ക് വിവർത്തനം ചെയ്യാൻ സനഗരം നാഗഭൂഷണത്തിന് ഗ്രന്ഥകർത്താവ് തുടക്കത്തിൽ വിവർത്തനാവകാശം നൽകി. എന്നാൽ നാഗഭൂഷണത്തിന്റെ നിര്യാണത്തെ തുടർന്ന് മറ്റൊരാൾക്കും പരിഭാഷയ്‌ക്ക് അനുമതി ലഭിച്ചില്ല.
ഇതിനിടെ പ്രസാധക വത്സല ‘വംശവൃക്ഷ’യുടെ അനധികൃത തെലുങ്ക് വിവർത്തനം പ്രസിദ്ധീകരിക്കാൻ തുടങ്ങി. പകർപ്പവകാശ നിയമത്തിന്റെ ഈ ലംഘനം കണ്ടെത്തിയ ഭൈരപ്പ, അനൗദ്യോഗികമായി പ്രസിദ്ധീകരിച്ച നോവലിന്റെ പകർപ്പുകൾ ആവശ്യപ്പെട്ട് 2021-ൽ വത്സലയ്‌ക്ക് നോട്ടീസ് നൽകി. വത്സലയിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ, പകർപ്പവകാശ ലംഘനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭൈരപ്പ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
ഈ കേസിൽ ജഡ്ജി ഹിരേമഠ് അധ്യക്ഷനായ പ്രിൻസിപ്പൽ സെഷൻസ് കോടതി, ഭൈരപ്പയ്‌ക്ക് അനുകൂലമായി വിധിച്ചു, പ്രിയദർശിനി പ്രചുരനാൽ നഷ്ടപരിഹാരമായി 5.05 ലക്ഷം രൂപ നൽകാനും വിവർത്തനം ചെയ്ത കൃതിയുടെ എല്ലാ അച്ചടിച്ച പകർപ്പുകളും രചയിതാവിന് കൈമാറാനും ഉത്തരവിട്ടു. കൂടാതെ, ശരിയായ അനുമതിയില്ലാതെ നോവൽ പുനഃപ്രസിദ്ധീകരിക്കുന്നത് തടഞ്ഞുകൊണ്ട് കോടതി നിരോധനാജ്ഞയും പുറപ്പെടുവിച്ചു.