മുംബൈ : സൽമാൻ ഖാനെതിരെ ഭീഷണി ഉയർത്തി ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയി. ജയിലിൽ ഇരുന്ന് ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലോറൻസ് സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയത്. സൽമാന്റെ സുരക്ഷ നീക്കം ചെയ്യുന്ന ദിവസം സൽമാന്റെ ജീവിതത്തിലെ അവസാന ദിവസമായിരിക്കുമെന്നും ലോറൻസ് പറഞ്ഞു.
തനിക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോൾ സൽമാൻ ബിഷ്‌ണോയ് സമുദായം ആരാധിക്കുന്ന മാനിനെ വേട്ടയാടി . അന്നുമുതൽ തനിക്ക് സൽമാനോട് പകയുണ്ട്. സൽമാൻ നമ്മുടെ സമൂഹത്തെ അപമാനിച്ചു. അവന്റെ അഭിമാനം നമ്മൾ തകർക്കും. നമ്മുടെ സമൂഹത്തിൽ മൃഗങ്ങളെയും സസ്യങ്ങളെയും ആരാധിക്കുന്നു. സൽമാൻ നമ്മുടെ സമൂഹത്തിന് മുന്നിൽ വന്ന് മാപ്പ് പറയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സമൂഹം അതിനെ അംഗീകരിച്ചില്ലെങ്കിലും എനിക്ക് പ്രശ്നമില്ല.- ലോറൻസ് പറയുന്നു.
നിലവിൽ ഭീഷണിയെത്തുടർന്ന് സൽമാന് മഹാരാഷ്‌ട്ര സർക്കാർ വൈ പ്ലസ് സുരക്ഷ നൽകിയിട്ടുണ്ട് . ഒന്നോ രണ്ടോ കമാൻഡോകളും 2 പിഎസ്ഒമാരും ഉൾപ്പെടെ 11 ജവാന്മാരാണ് സൽമാനൊപ്പം ഉള്ളത് . . ഇതുകൂടാതെ സൽമാന്റെ കാർ ബുള്ളറ്റ് പ്രൂഫുമാണ്.
കൃഷ്ണമൃഗത്തെ ആക്രമിച്ച കേസിൽ സൽമാൻ ജയിലിൽ കിടന്നിരുന്നു. ബിഷ്‌ണോയി സമൂഹം സൽമാനെതിരെ പരാതി നൽകിയിരുന്നു . ജോധ്പൂർ കോടതിയാണ് സൽമാനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്. എന്നാൽ, ഈ കേസിൽ പിന്നീട് ജാമ്യം ലഭിച്ചു .
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഏറ്റവും അപകടകാരിയായ ഗുണ്ടാസംഘത്തിന്റെ തലവനാണ് ലോറൻസ് ബിഷ്‌ണോയ്. പിതാവ് ലവീന്ദ്ര കുമാർ പഞ്ചാബ് പോലീസിൽ കോൺസ്റ്റബിളായിരുന്നു. 2014 മുതൽ ലോറൻസ് തടവിലാണ്.
Comments