ജയ്പൂർ: കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ ചെയ്തു. മൂന്നംഗ സംഘത്തിന്റെ അതിക്രൂരബലാത്സംഗത്തിന് വിധേയയായ 16-കാരിയാണ് ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ അൽവാറിലാണ് സംഭവം. ഞായറാഴ്ച രാവിലെ പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവ ദിവസം രാത്രി എട്ട് മണിക്ക് പെൺകുട്ടി തന്റെ വളർത്തു പശുക്കളെ തിരയുന്നതിനായി വീടിന് പുറത്തേക്കിറങ്ങി. ഈ സമയത്താണ് മൂന്നംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിച്ചത്. സാബിർ (32), നാസിർ (30), നസീർ (32) എന്നിവർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു.
രാത്രി പത്ത് മണിയോടെ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചെത്തി. താൻ നേരിട്ട ദുരനുഭവം മാതാപിതാക്കളോട് പറഞ്ഞു. പെൺകുട്ടിയെ വീട്ടുകാർ ആശ്വസിപ്പിക്കുകയും രാവിലെ പോലീസ് സ്റ്റേഷനിലേക്ക് ചെന്ന് പരാതി നൽകാമെന്ന് സമാധാനിപ്പിക്കുകയും ചെയ്തു. എന്നാൽ ഉറങ്ങാനായി മുറിയിലേക്ക് പോയ പെൺകുട്ടി തൊട്ടുപിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രതികളായ മൂന്ന് പേരും ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം. മൂവരും വിവാഹിതരാണ്. കൂട്ടബലാത്സംഗത്തിന് പുറമേ ആത്മഹത്യാപ്രേരണ കുറ്റവും പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.
Comments