വാഷിംഗ്ടൺ: സീറ്റിനെ ചൊല്ലി ഫ്ലൈറ്റ് അറ്റൻഡർമാർ തമ്മിൽ വഴക്കായതിനെ തുടർന്ന് വിമാനം പുറപ്പെടാൻ വൈകി. ലോസ് ആഞ്ചലസിൽ നിന്ന് ഹൂസ്റ്റണിലേക്കുള്ള സ്കൈവെസ്റ്റ് വിമാനമാണ് വൈകിയത്. മാർച്ച് 12-ന് നടന്ന സംഭവം സമൂഹമാദ്ധ്യമത്തിൽ ഒരാൾ പങ്കുവെച്ചതോടെയാണ് പുറം ലോകം അറിഞ്ഞത്.
വിമാനത്തിലെ യാത്രക്കാരി തന്റെ ഭർത്താവിനടുത്തുള്ള സീറ്റിൽ ഇരിക്കാൻ ആഗ്രഹിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. തന്റെ ഭർത്താവിനോടൊപ്പം ഇരിക്കാൻ വേണ്ടി ഫസ്റ്റ് ക്ലാസ് കമ്പാർട്ട്മെന്റിലെ ഒരു യാത്രക്കാരി തനിക്ക് അനുവദിച്ച സീറ്റിനു പകരം
എക്കണോമിക് ക്ലാസിലെ ഒരാളുമായി സീറ്റു മാറാൻ കഴിയുമോ എന്ന് അഭ്യർത്ഥിച്ചു.
യാത്രക്കാരിയുടെ ഈ അഭ്യർത്ഥന വിമാനത്തിലെ ഒരു പുരുഷ ഫ്ലൈറ്റ് അറ്റൻഡർ അംഗീകരിച്ചെങ്കിലും ഇയാളുടെ സഹപ്രവർത്തകയായിരുന്ന ജീവനക്കാരി ഇതിന് തയ്യാറായിരുന്നില്ല.
യുവതി ഉന്നയിക്കുന്ന ആവശ്യം വിമാനത്തിലെ നിയമങ്ങൾക്ക് എതിരാണെന്നായിരുന്നു ജീവനക്കാരിയുടെ വാദം. തുടർന്ന് ഒരു മണിക്കൂറോളം പുരുഷ ഫ്ലൈറ്റ് അറ്റൻഡറും ജീവനക്കാരിയും തമ്മിൽ വാക്ക് തർക്കമായി. ഇതിനിടയിൽ പുരുഷ ഫ്ലൈറ്റ് അറ്റൻഡർ സഹപ്രവർത്തകയോട് നിയമങ്ങളെ കുറിച്ച് ആക്രോശിച്ച് സംസാരിച്ചു. ജീവനക്കാരി കരയാനും തുടങ്ങി. സ്ഥിതിഗതികൾ വഷളായതോടെ മറ്റ് ജീവനക്കാരും സംഭവത്തിൽ ഇടപ്പെട്ടു. ശേഷം രണ്ടു ജീവനക്കാരെയും ഒഴിവാക്കുകയും ഇവർക്ക് പകരം മറ്റൊരാൾ ജോലിയിൽ പ്രവേശിച്ചതിന് ശേഷം വിമാനം പുറപ്പെടുകയുമായിരുന്നു.
സംഭവം വിവാദമായതോടെ വിഷയത്തിൽ സ്കൈവെസ്റ്റ് വിമാനകമ്പനി പ്രതികരണവുമായി രംഗത്ത് എത്തി. തങ്ങളുടെ ജീവനക്കാരുടെ മോശം ഇടപെടലിൽ എയർലൈൻ ഖേദം പ്രകടിപ്പിക്കുകയും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുകയും ചെയ്തു.
Comments