വാഷിംഗ്ടൺ: ഖലിസ്ഥാനി അനുകൂലികൾ സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് അമേരിക്ക. ഇത്തരം പ്രവൃത്തികൾ തികച്ചും അസ്വീകാര്യമാണെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘ആക്രമണത്തെ രൂക്ഷമായി അപലപിക്കുന്നു. ഇത്തരം സംഭവങ്ങൾ തികച്ചും അസ്വീകാര്യമാണ്. പ്രാദേശിക അധികാരികളുമായി പ്രവർത്തിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വസ്തുനിഷ്ഠമായ അന്വേഷണം നടത്തും. കെട്ടിടത്തിനുണ്ടായ കേടുപാടുകൾ പരിഹരിക്കാൻ സംസ്ഥാന വകുപ്പിന്റെയും സഹായം ഉറപ്പുവരുത്തും’ – ജോൺ കിർബി പറഞ്ഞു.
US | We certainly condemn that vandalism, it's absolutely unacceptable. State Department's diplomatic security service is working with local authorities to properly investigate. State department will work on infrastructure perspective to repair the damage: US NSC spox John Kirby… https://t.co/O9oYLuVHxq pic.twitter.com/qfo7fORFaE
— ANI (@ANI) March 20, 2023
ഖലിസ്ഥാൻ അനുകൂലികൾ ലോകത്താകമാനം അരാജകത്വം സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുകയാണ്. നേരത്തെ ഇവരുടെ ആക്രമണത്തിൽ ഇന്ത്യ ശക്തമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക മുൻകരുതൽ ആവശ്യമാണെന്നും ഇന്ത്യ അറിയിച്ചിരുന്നു. വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാൽ സിംഗിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെത്തിയ അക്രമികൾ ഇന്ത്യൻ കോൺസുലേറ്റിന്റെ വാതിലുകളും ജനലുകളും അടിച്ചുതകർക്കുകയായിരുന്നു. പ്രവേശനം തടയുന്ന ബാരിക്കേഡുകളും അക്രമികൾ തകർത്ത് താഴെയിട്ടു. ചുറ്റുമതിലിൽ ‘ഫ്രീ അമൃത്പാൽ’ എന്ന് സ്‌പ്രേ പെയിന്റ് ചെയ്തു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
കഴിഞ്ഞ ദിവസം ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷനിലും സമാന രീതിയിൽ ആക്രമണം നടത്തിയിരുന്നു. ദേശീയപതാക വലിച്ചെറിഞ്ഞായിരുന്നു ഖലിസ്ഥാൻ വാദികളുടെ പ്രതിഷേധം. അക്രമികൾ കെട്ടിടത്തിൽ കയറുന്നതും ത്രിവർണ്ണ പതാക അഴിച്ചുമാറ്റുന്നതിന്റെയും ദൃശ്യങ്ങൾ ട്വിറ്ററടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Comments