ചെന്നൈ : ഐശ്വര്യ രജനീകാന്തിന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസമാണ് തന്റെ വിവാഹ സമയത്ത് ഉയോഗിച്ച ആഭരണങ്ങൾ കളവ്പോയതുമായി ബന്ധപ്പെട്ട് ഇവർ പോലീസിനെ സമീപിച്ചത്. വജ്ര, സ്വർണാഭരണങ്ങളും രത്നങ്ങളും കാണാതായെന്നാണ് ഐശ്വര്യ പരാതി നൽകിയത്. വീട്ടു ജോലിക്കാരിൽ മൂന്ന് പേരെ സംശയമുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ആഭരണങ്ങൾ സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ എവിടെയെന്ന് ജീവനക്കാർക്ക് അറിയാമായിരുന്നു. ഐശ്വര്യയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച തേനാംപേട്ട് പോലീസ് കുറ്റവാളിയെ അറസ്റ്റ് ചെയ്തുവെന്നാണ് പുതിയ വിവരം. വീട്ടുജോലിക്കാരിൽ ഒരാളായ ഈശ്വരി(40)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചില്ലെന്നും പിന്നീട് സാഹചര്യ തെളിവുകൾ ഹാജരാക്കിയപ്പോഴാണ് ഇവർ കുറ്റം സമ്മതിച്ചതെന്നും പോലീസ് പറയുന്നു.
ഈശ്വരിയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ വൻ തുക ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി. തുടർന്ന് ചോദ്യം ചെയ്യലിനായി ഈശ്വരിയെയും ഭർത്താവിനെയും തേനാംപേട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. 2019 മുതൽ 60 പവൻ ആഭരണങ്ങൾ പ്രതികൾ കുറച്ചായി മോഷ്ടിച്ച് പണമാക്കി മാറ്റിയതായാണ് റിപ്പോർട്ടുകൾ.
Comments