കെജിഎഫ് എന്നൊരൊറ്റ ചലചിത്ര മേഖലയിൽ മാറിയ നടനാണ് കന്നട താരം യഷ്. കെജിഎഫിന് മുമ്പുള്ള അദ്ദേഹത്തിന്റെ സിനിമകൾക്ക് കന്നടത്തിൽ മാത്രമായിരുന്നു പ്രചാരണം ലഭിച്ചിരുന്നത്. എന്നാലിപ്പോൾ യഷിന്റെ സിനിമകൾക്കും പുതുപുത്തൻ വിശേഷങ്ങൾക്കുമായി ആരാധകർ കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ താരമൂല്യം കൂടൂകയും ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായി മാറുകയും ചെയ്തു. റോക്കിംഗ് സ്റ്റാർ എന്നാണ് ഇപ്പോൾ എല്ലാവരും താരത്തെ വിളിക്കുന്നത്.
ഒരു സാധാരണകുടുംബത്തിൽ ജനിച്ച യഷിന്റെ ജീവിത യാത്ര കല്ലുകളും മുള്ളുകളും നിറഞ്ഞതായിരുന്നു. അടങ്ങാത്ത അഭിനയമോഹം കാരണം തന്നെയാണ് യഷ് പഠനം പൂർത്തിയാക്കിയ ഉടൻ നാടകത്തിൽ ചേർന്നു. സാധാരണക്കാരായ മാതാപിതാക്കൾക്ക് തന്റെ മകന്റെ തീരുമാനത്തിൽ നല്ല ആശങ്കയുണ്ടായിരുന്നു. സിനിമ ശാശ്വതമല്ലെന്നും ഒരുപാട് ഭാഗ്യമുണ്ടെങ്കിൽ മാത്രമെ സിനിമയിൽ മുഖം കാണിക്കാൻ സാധിക്കുകയുള്ളൂവെന്നും അച്ഛനും അമ്മയും വിശ്വസിച്ചു.
എന്നാൽ യഷ് അതൊന്നും വകവെക്കാതെ തന്റെ സ്വപ്നങ്ങളിൽ നിന്ന് അണുവിടപോലും പിൻമാറാതെ മുന്നോട്ടു തന്നെ പോയി. നാടകവേദികളിൽ നിന്നും അദ്ദേഹം പതിയെ പതിയെ മിനി സ്‌ക്രീനിലേക്ക് ചേക്കേറി. തുടക്കത്തിൽ സീരിയലിൽ നിന്ന് 500 രൂപയായിരുന്നു യഷിന് ലഭിച്ചത്. പിന്നെ മിനി സ്‌ക്രീനിൽ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് ചുവടുമാറ്റി. അഭിനേത്രിയായ രാധിക പണ്ഡിറ്റാണ് താരത്തിന്റെ ജീവിതസഖി. ഇവർക്ക് 2 മക്കളാണ്. ആദ്യ സിനിമ ജംബദ ഹുഡുഗി മുതൽ ഇപ്പോൾ കെജിഎഫ് വരെ എത്തി നിൽക്കുന്നു യഷിന്റെ വിജയഗാഥ.
അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവർത്തനങ്ങളിലും യഷും കുടുംബവും സജീവമാണ്. ഇപ്പോഴിതാ തമിഴ് നടൻ ഡാനിയൽ ബാലാജി യഷിന്റെ സഹായത്തെ വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ്. 2011-ൽ പുറത്തിറങ്ങിയ യഷിന്റെ കിരാതക എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട് ഡാനിയൽ ബാലാജി. യഷ് കറകളഞ്ഞ മനുഷ്യസ്നേഹിയാണെന്ന് അടുത്തിടെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ മതിപ്പുളവാക്കിയെന്നും നടൻ മാത്രമല്ല, നല്ലൊരു ഹൃദയത്തിനുടമയാണെന്നും ബാലാജി കൂട്ടിച്ചേർത്തു. ബാലാജിയുടെ വാക്കുകൾ യഷിന്റെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഡാനിയൽ ബാലാജിയുടെ വാക്കുകൾ:
”ഏകദേശം 4 വർഷം മുൻപ് യഷ് എന്നെ വിളിച്ച് ഒരു കന്നഡ സിനിമയിൽ അഭിനയിക്കാമോ എന്ന് ചോദിച്ചിരുന്നു. എന്നാൽ എനിക്ക് ചെന്നൈയിൽ ഒരു ജോലിയുണ്ടെന്നും 20 ദിവസത്തെക്ക് മാറിനിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹത്തോട് പറഞ്ഞു. ഞാൻ നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ ആവശ്യത്തിനാണ് സമയം മാറ്റിവെച്ചിരിക്കുന്നതെന്നും പറഞ്ഞു. എല്ലാത്തിനും മേൽനോട്ടം വഹിക്കേണ്ടതിനാൽ ജോലി തീരുന്നതുവരെ എനിക്ക് ഇവിടം വിടാൻ കഴിയില്ലെന്ന് ഞാൻ യഷിനെ അറിയിച്ചു. ശരിയെന്ന് പറഞ്ഞ അദ്ദേഹം എനിക്ക് ആശംസകൾ നേരുകയും ചെയ്തു.
പിന്നെ ഞങ്ങൾ മറ്റ് സിനിമാ വിശേഷങ്ങളൊക്കെ സംസാരിച്ചു. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, എന്റെ അക്കൗണ്ടിലേക്ക് കുറച്ചു തുക ക്രെഡിറ്റ് ചെയ്യപ്പെട്ടു. ഞാൻ അപ്പോഴും കോളിൽ സംസാരിക്കുകയായിരുന്നു, പണം അയച്ച്ത് യാഷായിരുന്നു. സിനിമ സ്ഥിതീകരിക്കുന്നതിന് മുൻപ് എന്തിനാണ് പണം അയച്ചതെന്ന് ഞാൻ ചോദിച്ചപ്പോൾ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് യഷ് പറഞ്ഞു ‘ഈ പണം നിങ്ങളുടെ ക്ഷേത്രത്തിനാണ്’.
യഷ് തന്നെ ഞെട്ടിച്ചുകളഞ്ഞെന്നും അദ്ദേഹത്തോടുള്ള കടപ്പാട് തീർത്താൽ തീരാത്താണെന്നും ബാലാജി പറഞ്ഞു. ചെന്നൈയിലെ ആവഡിയിലാണ് ഡാനിയൽ ബാലാജി രഗ്ധൂൽ അംഗള പരമേശ്വരി അമ്മൻ ക്ഷേത്രം പണിതിരിക്കുന്നത്. തന്റെ അമ്മയുടെ ആഗ്രഹം സഫലമാക്കാനാണ് ബാലാജി ക്ഷേത്രം പണിതത്.
Comments