കോഴിക്കോട്: കരിപ്പൂരിൽ ഒരു കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടി. അബുദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. തണലൂർ സ്വദേശിയായ കുന്നുമ്മൽ മുഹമ്മദ് നബീലാണ് അറസ്റ്റിലായത്. നാലു ക്യാപ്സുളുകളായി സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്ന ശ്രമം. വിപണിയിൽ ഏകദേശം 55 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട നടന്നിരുന്നു. 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്നും ജിദ്ദയിൽ നിന്നും എത്തിയ മൂന്നു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. പേനയുടെ റീഫിലിലും ശരീരത്തിനുള്ളിലും വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
മലപ്പുറം കെപുരം സ്വദേശി വെള്ളാടത്ത് ഷിഹാബ്, കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഷാനവാസ്, കോഴിക്കോട് ശിവപുരം സ്വദേശി കുന്നുമ്മേൽ അൻസിൽ എന്നിവരാണ് കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ പിടിയിലായത്. ഒരാഴ്ച മുമ്പ് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം കോഴിക്കോട് നരിക്കുനി സ്വദേശിനി അസ്മ ബീവിയിൽ നിന്നും കസ്റ്റംസ് പിടികൂടിയിരുന്നു. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് യുവതി സ്വര്‍ണം കടത്തിയത്.
Comments