ഭൂമിയ്‌ക്ക് ആധാറൊരുക്കാൻ കേന്ദ്ര സർക്കാർ. ഓരോ സ്ഥലത്തിനും 14 അക്ക ഐഡി നൽകുന്നതാണ് യുണിക്ക് ലാൻഡ് പാഴ്‌സൽ ഐഡന്റിഫിക്കേഷൻ നമ്പർ എന്ന യുഎൽപിഐഎൻ. ഈ നമ്പർ ഉപയോഗിച്ച് രാജ്യത്തെ എല്ലായിടത്തുമുള്ള ഭൂമി സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിക്കുകയാണ് ഭൂ-ആധാറിന്റെ ലക്ഷ്യം.
ഈ രീതി രാജ്യത്തെ എല്ലാ വില്ലേജുകളിലും 2024 മാർച്ച് 31-ന് മുൻപ് പൂർത്തിയാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 9.026 കോടി യുഎൽപിഐഎൻ നമ്പറുകളാണ് ജനറേറ്റ് ചെയ്തത്. കൂട്ടായ ഉടമസ്ഥാവകാശം നിലനിൽക്കുന്ന മേഘാലയ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി നടപ്പക്കാനാണ് തീരുമാനം. ഭൂമിയിടപാടുകൾക്ക് കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് യുഎൽപിഐഎൻ നടപ്പാക്കുന്നത്. ഈ നമ്പരായിരിക്കും എല്ലാത്തരം ഭൂമിയിടപാടുകൾക്കും അടിസ്ഥാനം.
ഭൂമിയുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പലതരം വിവരങ്ങൾ ഈ നമ്പരുമായി ബന്ധിപ്പിക്കും. ഭൂമി ഈട് വെച്ച് വായ്പയെടുത്തുണ്ടെങ്കിൽ അക്കാര്യവും ഈ നമ്പരിലേക്ക് ബന്ധിപ്പിക്കും. അതായത്,ഒരു ഭൂമി ഉപയോഗിച്ച് വ്യത്യസ്ത വായ്പകളെടുക്കുന്ന രീതിയും നിലയ്‌ക്കുെമന്നാണ് കരുതുന്നത്.
ഭൂ-ആധാർ വിവിധ സർക്കാർ സംവിധാനങ്ങളുമായി കൂട്ടിയിണക്കുന്നതോടെ ദേശീയ സമ്പദ്ഘടനയ്‌ക്ക് കൂടുതൽ നേട്ടം ലഭിക്കും. സാമൂഹിക രംഗത്തും അടിസ്ഥാന സൗകര്യവികസനം, ഊർജം മുതൽ പ്രതിരോധ, ബഹിരാകാശ മേഖലയിൽ വരെ നേട്ടങ്ങൾ സംഭാവന ചെയ്യാൻ ഭൂ-ആധാറിന് കഴിയും. ചുരുങ്ങിയ താങ്ങുവില പദ്ധതി, ഗതിശക്തി പദ്ധതി, ഭൂമി ഏറ്റെടുക്കൽ പദ്ധതി, ഊർജ്ജ പദ്ധതികൾ, ധനകാര്യ സ്ഥാപനങ്ങളുടെ വായ്പ സേവനങ്ങളിലുമൊക്കെ ഗുണഫലം കൊണ്ടുവരാൻ ഭൂ- ആധാറിന് കഴിയും.
Comments