കൊൽക്കത്ത : ഒഡീഷയിലെ ജഗന്നാഥ പുരി ക്ഷേത്രത്തിൽ ബലമായി പ്രവേശിച്ച റഹ്മാൻ ഖാൻ എന്ന യുവാവ് അറസ്റ്റിൽ . അഹിന്ദുക്കളുടെ പ്രവേശനം വിലക്കുന്ന നിയമങ്ങൾ ലംഘിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും 25 കാരനായ റഹ്മാനെതിരെ പോലീസ് കേസെടുത്തു.
പശ്ചിമ ബംഗാളിലെ മുർഷിദാബാദ് നിവാസിയായ റഹ്മാൻ ജഗന്നാഥ പുരി ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും റഹ്മാൻ ഖാൻ ബലം പ്രയോഗിച്ച് ക്ഷേത്രത്തിൽ കയറുകയായിരുന്നു . ക്ഷേത്ര നിയമപ്രകാരം അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ല. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ഏതാനും മണിക്കൂറുകൾക്ക് ശേഷമായിരുന്നു സംഭവം.
ക്ഷേത്ര നിയമങ്ങൾ ലംഘിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്തുകൊണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥരെ തട്ടിമാറ്റി ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചതെന്ന് അന്വേഷിക്കുകയാണ്. ഇയാളുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ജീവനൊടുക്കാൻ റഹ്മാൻ ഖാൻ ക്ഷേത്രത്തിന്റെ താഴികക്കുടത്തിന് മുകളിൽ കയറാൻ ശ്രമിച്ചതായും പോലീസ് പറയുന്നുണ്ട് . എന്നാൽ ആത്മഹത്യ ചെയ്യാനുള്ള കാരണം ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകാൻ ഇയാൾക്കായില്ല. ബംഗാൾ പോലീസിന്റെ സഹായത്തോടെ ഒഡീഷ പോലീസ് കേസ് അന്വേഷിക്കുകയാണ്. സംഭവത്തെക്കുറിച്ച് റഹ്മാന്റെ കുടുംബത്തെയും അറിയിച്ചിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് റഹ്മാൻ ഖാൻ ക്ഷേത്രത്തിന്റെ തെക്കേ ഗേറ്റിലൂടെ അകത്തേക്ക് ഓടിയെന്നും പോലീസ് ഉദ്യോഗസ്ഥർ പിന്നാലെ ഓടിയതോടെ താഴികക്കുടത്തിൽ കയറാൻ തുടങ്ങിയെന്നുമാണ് പോലീസ് പറയുന്നത് . ഇതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇതേത്തുടർന്ന് ക്ഷേത്രം അധികൃതർ താത്കാലികമായി അടച്ചു.
Comments