കോൺഗ്രസ് നേതാവും വയനാട് എംപിയുമായിരുന്ന രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ സാഹചര്യത്തിൽ ഔഗ്യോഗിക വസതിയുൾപ്പെടെ രാഹുലിന് നഷ്ടപ്പെട്ടേക്കും. എട്ട് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കപ്പെടുകയും ഡൽഹിയിലെ ലുട്ടിയൻസിലുള്ള ഔദ്യോഗിക ബംഗ്ലാവിൽ നിന്ന് ഒരുമാസത്തിനുള്ളിൽ ഒഴിയേണ്ടി വരുമെന്നുമാണ് സൂചന.
ലോക്‌സഭാംഗത്വം റദ്ദായ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക് ഇനി ലോക്‌സഭയിൽ പ്രവേശിക്കാനോ നടപടിക്രമങ്ങളുടെ ഭാഗമാകാനോ സാധിക്കില്ല. ഇക്കാര്യം ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ജനപ്രാതിനിധ്യ നിയമപ്രകാരവും ഭരണഘടനയുടെ ആർട്ടിക്കിൾ 102 പ്രകാരവുമാണ് രാഹുലിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ജാതീയധിക്ഷേപം നടത്തിയതിന്റെ പേരിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പൂർണേഷ് മോദി നൽകിയ പരാതിയിന്മേലെടുത്ത കേസിന്റെ വിധിയാണ് കോൺഗ്രസ് നേതാവിനെ വെട്ടിലാക്കിയത്. 2019 ഏപ്രിലിൽ രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിൽ വാദം അന്തിമ ഘട്ടത്തിലെത്തിയപ്പോൾ രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൂറത്ത് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.
Comments