ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണം. 81 കിലോ വിഭാഗത്തിൽ സവീറ്റി ബൂറയാണ് സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ ചൈനീസ് താരം വാങ് ലിനയെയാണ് തോൽപ്പിച്ചത്. ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് രണ്ടാം സ്വർണം. 43 എന്ന സ്‌കോറിനാണ് വിജയം നേടിയത്. സാവീറ്റിയും ചൈനയുടെ വാങ് ലിനയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്.
ഹരിയാനയിലെ കർഷക കുടുംബത്തിലാണ് സവീറ്റി ബൂറയുടെ ജനനം. 2009-ൽ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ബൂറ ബോക്‌സിംഗിലേക്ക് തിരിയുന്നത്. അതുവരെ സംസ്ഥാനതല കബഡി താരമായിരുന്നു. കായികരംഗത്ത് നിരവധി നേട്ടങ്ങളാണ് താരം സ്വന്തമാക്കിയത്. 2015-ൽ വുലാഞ്ചബുവിൽ നടന്ന ഏഷ്യൻ വനിതാ അമച്വർ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തുന്ന ഏക ഇന്ത്യക്കാരി ബൂറയായിരുന്നു. താരത്തിന്റെ കായികനേട്ടങ്ങൾക്ക് 2017-ൽ ഹരിയാന സർക്കാരിന്റെ ഭീം അവാർഡ് നൽകി ആദരിച്ചിരുന്നു.
നിതു ഘൻഘാസാണ് ആദ്യ സ്വർണം കരസ്ഥമാക്കിയത്. വനിതകളുടെ 48 കിലോ വിഭാഗത്തിൽ മംഗോളിയയുടെ ലുത്സൈഖാനെയാണ് തോൽപ്പിച്ചത്. 5-0 ത്തിന് തോൽപിച്ചാണ് നിതു കിരീടം സ്വന്തമാക്കിയത്. ഓപ്പണിംഗ് റൗണ്ടിൽ ആദ്യ മൂന്ന് മിനിറ്റിൽ നിതു മേൽക്കൈ നിലനിർത്തി. എന്നാൽ രണ്ടാം റൗണ്ടിൽ മംഗോളിയൻ താരം തിരിച്ചടി നൽകിയെങ്കിലും മികച്ച തിരിച്ചുവരവാണ് താരം നടത്തിയത്. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യത്തെ മെഡലാണിത്. കോമൺവെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജേതാവാണ് നിതു ഘൻഘാസ്.
Comments