എറണാകുളം : ഹെലികോപ്റ്റർ തകർന്നു വീണതിനെ തുടർന്ന് താൽക്കാലികമായി അടച്ച നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേ തുറന്നു. ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങി. സംഭവത്തിന് പിന്നാലെ തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ട മസ്‌ക്കറ്റിൽ നിന്നുമുള്ള ഒമാൻ എയർ, മാലിയിൽ നിന്നുള്ള ഇൻഡിഗോ വിമാനങ്ങളും കൊച്ചിയിലേക്ക് തിരിക്കും.
കൊച്ചിയിലേക്കുള്ള കൂടുതൽ വിമാനങ്ങൾ തിരിച്ചു വിടുകയാണെങ്കിൽ സ്വീകരിക്കാൻ തടസ്സമില്ലെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെടുമ്പാശേരി വിമാനത്തിലെ റൺവേ തുറന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് ഉച്ചയോടെയാണ് ഹെലികോപ്റ്റർ തകർന്നു വീണത്. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററാണ് തകർന്നു വീണത്. പരീശീലന പറക്കലിനിടയിലാണ് അപകടമെന്നാണ് വിവരം. അപകടത്തിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.
അപകടസമയത്ത് മൂന്ന് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് പരിക്കേറ്റതായാണ് വിവരം. അപകടത്തെ തുടർന്ന് റൺവേ അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഉൾപ്പടെ തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടിരുന്നത്.
Comments