കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്ത്യൻ തീരദേശ സേനയുടെ ഹെലികോപ്ടർ തകർന്നുവീണ സംഭവത്തിൽ വിവിധ ഏജൻസികളുടെ അന്വേഷണം ഇന്ന് ആരംഭിക്കും. തീരസംരക്ഷണ സേന ഉദ്യോഗസ്ഥർ ഇന്ന് സ്ഥലം സന്ദർശിച്ച് ഹെലികോപ്ടർ പരിശോധിക്കും. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹെലികോപ്ടർ റൺവേയിൽ നിന്ന് ഉയർന്ന് പൊങ്ങിയശേഷം വശങ്ങളിലേക്കുളള ബാലൻസ് തെറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് നിലവിലെ വിലയിരുത്തൽ
കഴിഞ്ഞദിവസം ഉച്ചക്ക് 12.30 ഓടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ തീരദേശ സേനയുടെ അഡ്വൻസിഡ് ലൈറ്റ് ഹെലികോപ്ടർ (എഎൽഎച്ച് ) ധ്രുവ് മാർക്ക് 3 എന്ന ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. പരിശീലന പറക്കലിനിടെ റൺവേയിൽ നിന്ന് അഞ്ച് മീറ്റർ ഉയരത്തിൽ വെച്ച് അപകടമുണ്ടാകുകയായിരുന്നു. അപകടം സംഭവിച്ചതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ ഇറങ്ങാനിരുന്ന രണ്ട് വിമാനങ്ങൾ തിരിച്ചുവിട്ടു.
മൂന്ന് കോസ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നത്. തീരസംരക്ഷണ സേനയുടെ ഡപ്യൂട്ടി കമാൻഡൻറും മലയാളിയുമായ വിപിനാണ് ഹെലികോപ്ടർ പറത്തിയത്. കമാണ്ടൻറ് സി.ഇ.ഒ കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ലോട്ല എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരിൽ സുനിൽ ലോട്ലക്ക് അപകടത്തിൽ പരിക്കേറ്റു. അപകടത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വിമാനത്താവളം, ഹെലികോപ്റ്റർ ക്രൈൻ ഉപയോഗിച്ച് ഉയർത്തി മാറ്റിയ ശേഷമാണ് തുറന്ന് നൽകിയത്.
Comments