ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. വീർ സവർക്കറിനെതിരെ സംസാരിക്കുന്നതിന് പകരം കോടതി വിധിക്കെതിരെപോരാടണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കോടതിയുടെ വിധിക്കെതിരെ കോടതിയിൽ പോരാടുക, നിങ്ങൾ മഹാഭാരതത്തെയും സവർക്കറിനെയും വലിച്ചിഴയ്‌ക്കുന്നതെന്തിനാണന്ന് പുരി ചോദിച്ചു.
അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സവർക്കറെ പരിഹസിച്ചുകൊണ്ടുള്ള രാഹുലിന്റെ പരാമർശം. മാപ്പുപറയാൻ താൻ സവർക്കറല്ലെന്നും ഗാന്ധിയാണെന്നും രാഹുൽ പറഞ്ഞു. പ്രസംഗത്തിന് പിന്നാലെ രാഹുലിനെതിരെ വൻ പ്രതിഷേധമാണ് സാമൂഹമാദ്ധ്യമങ്ങളിൽ ഉണ്ടായത്. രാജ്യത്തെ വെട്ടിമുറിച്ച് അധികാരം പങ്കിട്ടവരുടെ പിൻമുറക്കാരന് സവർക്കറുടെ പേര് പറയാൻപോലും യോഗ്യതയില്ലെന്ന് പ്രതികരണങ്ങളുയർന്നു. നെഹ്റുവിന്റെ കുടുംബം എങ്ങനെ ഗാന്ധിമാരായെന്ന് വ്യക്തമാക്കണമെന്നും അഭിപ്രായങ്ങൾ പ്രത്യക്ഷപ്പെട്ടു.
മാർച്ച് 25-നാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭ സെക്രട്ടറിയേറ്റ വിജ്ഞാപനം പുറത്തിറക്കിയത്. ജാതി അധിക്ഷേപ കേസിൽ കോടതി ശിക്ഷ വിധിച്ചത് കണക്കിലെടുത്താണ് സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കോടതി വിധി പുറത്തുവന്നത് മുതൽ അയോഗ്യത പ്രാബല്യത്തിൽ വന്നതായി വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
പിന്നാക്ക വിഭാഗമായ മോദി സമുദായത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനാണ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം ശിക്ഷവിധിച്ചത്. ഗുജറാത്തിലേ സൂറത്ത് കോടതിയുടേതായിരുന്നു വിധി. വാക്കാലോ രേഖാമൂലമോയുള്ള അപകീർത്തിപ്പെടുത്തൽ നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഐപിസി 499, 500 വകുപ്പുകൾ പ്രകാരമാണ് വിധി.
2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുൽ ഗാന്ധി അപമാനിച്ചത്. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി സമുദായത്തിൽ നിന്നു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം. 2019 ഏപ്രിൽ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുൽ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്. ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയിൽ കേസ് നൽകിയത്.
Comments