മുംബൈ: സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദർ വീർ സവർക്കറെ അധിക്ഷേപിച്ചുകൊണ്ട് മുൻ എംപിയും കൊണ്ഗ്രെസ്സ് നേതാവുമായ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കടുത്ത നിലപാടിലേക്ക്. രാഹുൽ ഗാന്ധിയുടെ പരാമർശത്തെ അപലപിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ‘വീർ സവർക്കർ ഗൗരവ് യാത്ര’ സംഘടിപ്പിക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ തിങ്കളാഴ്ച അറിയിച്ചു.
വീർ സവർക്കറിനെതിരെ കോൺഗ്രസ് നേതാവും മുൻ എംപിയുമായ രാഹുൽ ഗാന്ധിയുടെ ആവർത്തിച്ചുള്ള പ്രസ്താവനകളെ ഷിൻഡെ അപലപിച്ചു.
“വീർ സവർക്കറെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ ഞാൻ അപലപിക്കുന്നു, രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. അത്തരം വീരന്മാരുടെ സംഭാവനകൾ കൊണ്ടാണ് ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ഞങ്ങൾ സംസ്ഥാനത്ത് ‘സവർക്കർ ഗൗരവ് യാത്ര’ നടത്തും.” അദ്ദേഹം പറഞ്ഞു.
സവർക്കറിനെതിരെ രാഹുൽ ഗാന്ധിയുടെ പരാമർശം
എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ കഴിഞ്ഞയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ‘മോദി ജാതിപ്പേര്’ വിവാദത്തിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തന്റെ പേര് ‘ഗാന്ധി’ എന്നാണ്, ‘സവർക്കർ’ എന്നല്ല എന്നാണ് രാഹുൽ പറഞ്ഞത്. ഇത് മഹാരാഷ്‌ട്രയിലെ വിവിധ ഭരണകക്ഷികളെ പ്രകോപിപ്പിച്ചു. തുടർന്നാണ് ഏക്നാഥ് ഷിൻഡെ വീർ സവർക്കർ ഗൗരവ് യാത്രയുമായി രംഗത്ത് വന്നത്.
നേരത്തെ, ഭാരത് ജോഡോ യാത്രയ്‌ക്കിടെ സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞെന്ന രാഹുലിന്റെ പ്രസ്താവന വിവാദമായിരുന്നു.
വരാനിരിക്കുന്ന വീരസാവർക്കാർ ഗൗരവ് യാത്രയെക്കുറിച്ച് ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു. സവർക്കറെ അപമാനിക്കുന്നവർക്കെതിരെ കടുത്ത പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments