മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആദ്യമായി ബിസിസിഐയുടെ വാർഷിക കരാറിൽ ഇടംപിടിച്ചു. ലിസ്റ്റ് പ്രകാരം ഗ്രേഡ് സിയിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു കോടി രൂപയാണ് സി കാറ്റഗറിയിലുള്ളവരുടെ വാർഷിക പ്രതിഫലം. 2022 മുതൽ 2023 സെപ്തംബർ വരെയുള്ള കാലയളവിലെ കരാര്‍ ലിസ്റ്റാണ് ബിസിസിഐ പുറത്തുവിട്ടത്.
ഗ്രൂപ്പ് എ പ്ലസ് കാറ്റഗറിയില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്. ഈ കാറ്റഗറികാർക്ക് ഏഴ് കോടി രൂപയാണ് പ്രതിഫലം. അഞ്ചു കോടി രൂപ വാര്‍ഷിക പ്രതിഫലം നല്‍കുന്ന എ കാറ്റഗറിയില്‍ ഹര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍ എന്നീ താരങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്.
മൂന്ന് കോടി രൂപ പ്രതിഫലമുള്ള ബി കാറ്റഗറിയില്‍ ചേതശ്വര്‍ പുജാര, കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഉള്ളത്. സഞ്ജു ഉൾപ്പെട്ടിരിക്കുന്ന സി കാറ്റഗറിയിൽ ഉമേഷ് യാദവ്, ശിഖര്‍ ധവാന്‍, ശര്‍ദുല്‍ ഠാക്കൂര്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്,കെ.എസ്.ഭരത് എന്നിവരാണുള്ളത്.
കരാറില്‍ ഉള്‍പ്പെട്ടതോടെ സഞ്ജുവിന് വരുന്ന പരമ്പരകളില്‍ അവസരം ലഭിക്കാൻ സാധ്യതയുണ്ട് . 31ന് ആരംഭിക്കാനിരിക്കുന്ന ഐപിഎൽ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിന് നിര്‍ണായകമാണ്.
Comments