തിരുവനന്തപുരം : കുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് സ്കൂളുകളിൽ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും വിലക്കി സംസ്ഥാന ബാലാവകാശ കമ്മീഷൻ. ഇത്തരത്തിൽ മത്സരബുദ്ധി ഉളവാക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് കുട്ടികളിൽ കനത്ത മാനസിക സംഘർഷത്തിന് കാരണമാകുമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇത്തരം ബോർഡുകളും ബാനറുകളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകൾ വിദ്യാലയങ്ങൾക്ക് കൈമാറാൻ കമ്മീഷൻ അധികൃതരെ ചുമതലപ്പെടുത്തുകയായിരുന്നു.
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പുകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് വിജയിപ്പിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ മത്സരമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. പരീക്ഷകൾ എഴുതുന്നതിന് വിദ്യാർത്ഥികൾ രാത്രികാല പരിശീലന ക്ലാസിന് പോകേണ്ട സ്ഥിതിയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
അവധിക്കാലത്ത് പരീക്ഷ നടത്തുന്നതിനുള്ള സർക്കാരിന്റെ തീരുമാനത്തിൽ പോരായ്മകളുണ്ടെന്നും കമ്മീഷൻ അദ്ധ്യക്ഷൻ കെ വി മനോജ് കുമാർ പറഞ്ഞു. കുട്ടികൾക്കിടയിൽ അനാവശ്യ മത്സരബുദ്ധിയും സമ്മർദവും സൃഷ്ടിക്കുന്ന പരീക്ഷകളിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും കമ്മീഷൻ വ്യക്തമാക്കി.
Comments