ന്യൂഡൽഹി: ഇന്ത്യ നൽകിയ മുന്നറിയിപ്പുകൾ ഗൗനിക്കാതെ ഖലിസ്ഥാൻ വിഘടനവാദികൾക്ക് കാനഡ മനപ്പൂർവ്വം വീസ നൽകുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിഘടനവാദികളെ പ്രോത്സാഹിക്കുന്നതിനാണ് ശ്രമമെന്നും ജയ്ശങ്കർ തുറന്നുപറഞ്ഞു. ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി കാനഡ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
” കാനഡയിലെ ജനാധിപത്യം ദുരുപയോഗം ചെയ്ത് ഖലിസ്ഥാൻ അനുകൂലികൾ വിഘടനവാദികളുടെ രാജ്യമായി കാനഡയെ മാറ്റുകയാണ്. കാനഡയിലെ ഭരണകക്ഷികൾക്ക് പാർലമെന്റിൽ ഭൂരിപക്ഷമില്ല, അതിനാൽ അവർ ഖലിസ്ഥാൻ അനുകൂലികളെ ഭൂരിപക്ഷം നിലനിർത്തുന്നതിനായി ആശ്രയിക്കുന്നു. ഇതിനാൽ തന്നെ വിവിധ രാജ്യങ്ങളിൽ നിന്ന് കാനഡയിലേക്ക് ഖലിസ്ഥാൻ അനുകൂലികൾ എത്തുന്നു. എന്നാൽ അത്തരം ആളുകൾക്ക് വിസയോ നിയമസാധുതകളോ രാഷ്‌ട്രീയ ഇടമോ നൽകരുതെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വക വയ്‌ക്കാതെയാണ് കാനഡ ഖലിസ്ഥാൻ വിഘടനവാദികൾക്ക് സംരക്ഷണം നൽകാൻ ശ്രമിക്കുന്നത്. ”- എസ് ജയശങ്കർ പറഞ്ഞു.
കാനഡയിലുള്ള ഖലിസ്ഥാൻ അനുകൂലികളിൽ 25 പേരെ ഇന്ത്യയ്‌ക്ക് കൈമാറാൻ ആവശ്യപ്പെട്ടെങ്കിലും കാനഡ ഇതിന് വ്യക്തമായ മറുപടി നൽകിയില്ലെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു. ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയൻ സർക്കാർ ഇന്ത്യക്കാരെ വേട്ടയാടാൻ ശ്രമിക്കുകയാണ്. ഭാരതത്തിനും ഇതിന് പിന്നിൽ പങ്കുണ്ടെന്നാണ് കാനഡ ആരോപിക്കുന്നത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും എസ് ജയശങ്കർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ കാനേഡിയൻ സർക്കാർ അറസ്റ്റ് ചെയ്തത്. കരൺ പ്രീത് സിംഗ്, കമൽ പ്രീത് സിങ്, കരൻ ബ്രാർ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച എഡ്മണ്ടണിലെ താമസസ്ഥലത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ വിവിധ രാജ്യങ്ങളിൽ നിന്ന് രേഖകൾ പോലുമില്ലാതെ എത്തുന്ന ഖലിസ്ഥാൻ അനുകൂലികൾക്ക് കാനഡ താവളമൊരുക്കുകയാണെന്നും രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങൾക്ക് ഇതാണ് കാരണമെന്നും എസ് ജയശങ്കർ വ്യക്തമാക്കി.