കോഴിക്കോട്: സംസ്ഥാനത്ത് കേന്ദ്രസർക്കാരിന്റെ ജൽജീവൻ പദ്ധതിയിൽ വലിയ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര പദ്ധതിയിലാണ് അഴിമതി നടന്നിരുക്കുന്നതെന്നും ഇത് ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഉള്ളിയേരി, മൂടാടി, ചാത്തമംഗലം പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും നടന്നുവരുന്ന പദ്ധതിയിലാണ് അഴിമതിയെന്നാണ് കെ.സുരേന്ദ്രന്റെ ആരോപണം. 120 കോടി രൂപയുടെ അഴിമതി നടന്നെന്നും അദ്ദേഹം പറഞ്ഞു. ജല ശുചീകരണ ശാലകളുടെ പേരിലാണ് വലിയ അഴിമതി നടക്കുന്നത്. ജലവിഭവ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകളാണ് അഴിമതിയ്‌ക്ക് പിന്നിലെന്നും ആദ്ദേഹം അരോപിച്ചു. കഴിഞ്ഞ വർഷം 900 കോടി രൂപയാണ് കേന്ദ്രം ജൽ ജീവന് വേണ്ടി അനുവദിച്ചത്. എന്നാൽ സംസ്ഥാനം വിഹിതം അനുവദിക്കുന്നില്ലെന്ന് മത്രമല്ല വലിയ അഴിമതി നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജൽജീവൻ മിഷനിൽ മറ്റ് സംസ്ഥാനങ്ങൾ വലിയ നേട്ടങ്ങൾ കൈവരിക്കുമ്പോഴാണ് കേരളത്തിൽ ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ചേർന്ന് അഴിമതി നടത്തുന്നതെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ജൽ ജീവൻ മിഷൻ പദ്ധതിയിൽ നടന്ന അഴിമതിയുടെ വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടേയും കേന്ദ്രമന്ത്രിയുടേയും ശ്രദ്ധയിൽ കൊണ്ടുവരുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്തുള്ള കരാറുകാരന് വേണ്ടി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയെന്നും മലപ്പുറം സൂപ്രണ്ടിംഗ് എഞ്ചിനീയർ നൽകിയ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാൾ കരാറെടുത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു. നിലവിൽ കരാർ ലഭിച്ചിട്ടുള്ള മിഡ്‌ലാൻഡ് കമ്പനിയെ നേരത്തെ കിഫ്ബി പദ്ധതിയിൽ തിരിമറി നടത്തിയതിന് തുടർന്ന് പിടികൂടിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനിയിൽ തയ്യാറാക്കിയ പ്ലാന്റ് ഫ്‌ലാറ്റ് ബോട്ടം അപ്‌വേഡ്ഫ്‌ളോ സ്ലഡ്ജ് ബ്ലാങ്കന്റ് ടെക്‌നോളജി ഉപയോഗിച്ചാണെന്നാണ് ഇയാൾ സർട്ടിഫിക്കറ്റിൽ പറയുന്നത് എന്നാൽ ഇത്തരമൊരു ടെക്‌നോളജിയിൽ വർക്ക് നടന്നിട്ടില്ലെന്നാണ് കോഴിക്കോട് ചീഫ് എഞ്ചിനീയർ പറയുന്നത്. ടെൻഡർ നടപടികൾ അതിവേഗം പൂർത്തിയാക്കി 559 കോടിയുടെ പദ്ധതി 10% കൂടി തുക ഉയർത്തി 614 കോടിയ്‌ക്കാണ് പുതിയ ടെൻഡർ ക്വോട്ട് ചെയ്തിരിക്കുന്നത്. ഇതിൽ കോടികളുടെ ഇടപാടാണ് നടന്നിട്ടുള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ദേശീയപാത നിർമ്മാണത്തിന് സംസ്ഥാന സർക്കാർ എത്ര തുക നൽകുന്നുവെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കണമെന്നും കേന്ദ്ര സർക്കാരിന്റെ പദ്ധതി തന്റെ പേരിലാക്കി സ്വന്തം പടം ഫ്‌ളക്‌സടിച്ച് വെക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് റിയാസെന്ന് അദ്ദേഹം പരിഹസിച്ചു. ദേശീയപാതയ്‌ക്ക് ഭൂമിയേറ്റെടുക്കാൻ 25 ശതമാനം വഹിക്കുമെന്നൈാണ് സംസ്ഥാനം ആദ്യം പറഞ്ഞു എന്നാൽ പിന്നീട് സംസ്ഥാനം പിൻമാറി. ഒരു വാക്ക് പറയുകയും പിന്നീട് അതിൽ നിന്നും പിൻമാറുകയും ചെയ്യുന്നത് മാന്യതയല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പൂതന പരാമർശം സ്ത്രീവിരുദ്ധതയല്ല, അതൊരു രാഷ്‌ട്രീയ പ്രസ്താവനയാണ്. അത് ഒരു വ്യക്തിയേയും ഉദ്ദേശിച്ചല്ല. സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ അധികാരത്തിലേറിയ ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിന്റെ വനിതാ നേതാക്കൾക്കെതിരെയുള്ള ഒരു ജനറൽ സ്റ്റേറ്റ്‌മെന്റ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ജി.സുധാകരന് ഷാനിമോൾ ഉസ്മാനെ പൂതന എന്ന് വിളിച്ചപ്പോൾ ഒരു കേസും എടുത്തില്ലെന്നും. എംഎം മണിയുടെയും വിഎസിന്റെയും പ്രസ്താവനകൾക്കെതിരെയും കേസെടുത്തില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ്, ജില്ലാ അദ്ധ്യക്ഷൻ വികെ സജീവൻ, ജനറൽസെക്രട്ടറി ഇ.പ്രശാന്ത് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Comments