അമൃത്സര്‍: അറസ്റ്റിനെ ഭയന്ന് ഒളിവില്‍ കഴിയുന്ന ഖാലിസ്ഥാനി ഭീകരന്‍ അമൃത്പാല്‍ സിംഗ് കീഴടങ്ങിയേക്കുമെന്ന് സൂചന. സംസ്ഥാനത്തിന് പുറത്തേക്ക് കടന്ന അമൃത് പാല്‍ പഞ്ചാബിലേക്ക് തിരിച്ചുവരുമെന്നും സുവര്‍ണ ക്ഷേത്രത്തിലെത്തി കീഴടങ്ങിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നിലവില്‍ ഹോഷിയാര്‍പൂര്‍ വഴി അമൃത്സറിലേക്ക് സഞ്ചരിക്കുകയാണ് അമൃത് പാല്‍ എന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
കഴിഞ്ഞ പത്ത് ദിവസത്തിലധികമായി പഞ്ചാബ് പോലീസ് അമൃത്പാലിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. വാരിസ് ദേ പഞ്ചാബ് തലവനും സഹായി പപല്‍പ്രീത് സിംഗും ഹോഷിയാര്‍പൂരില്‍ ഒളിവില്‍ കഴിയുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് വന്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാൽ മര്‍നയന്‍ ഗ്രാമത്തിലെ ഗുരുദ്വാരയ്‌ക്ക് സമീപം വാഹനം ഉപേക്ഷിച്ച് അമൃത്പാലും കൂട്ടാളിയും ഓടിരക്ഷപ്പെട്ടുവെന്നാണ് പോലീസിന് അറിയാന്‍ കഴിഞ്ഞത്.
പുതിയ സൂചനകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സുവര്‍ണ ക്ഷേത്രത്തിന് അകത്തും പുറത്തും വലിയ സുരക്ഷാ വലയം തീർത്തിരിക്കുകയാണ് പഞ്ചാബ് പോലീസ്. നാളിതുവരെയായിട്ടും അമൃത്പാലിനെ പിടികൂടാൻ കഴിയാത്തതിനെ തുടർന്ന് വലിയ വിമർശനമാണ് പോലീസും പഞ്ചാബ് സർക്കാരും നേരിടുന്നത്.
Comments