ന്യൂഡൽഹി: എസ്പി നേതാവായിരുന്ന ആതിഖ് അഹമ്മദിനും മറ്റ് രണ്ട് പേർക്കും ജീവപര്യന്തം തടവ് ശിക്ഷയും പിഴയും വിധിച്ച ജഡ്ജി ദിനേശ് ചന്ദ്ര ശുക്ലയ്ക്ക് വൈ പ്ലസ് സുരക്ഷ. കൊലക്കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ തട്ടികൊണ്ടുപോയ കേസിലാണ് ഇവർക്കെതിരെ പ്രയാഗ്രാജിലെ എംപി-എംഎൽഎ കോടതി വിധി വന്നത്. ഇതിനെ തുടർന്നാണ് ജഡ്ജിയുടെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
ഉത്തർപ്രദേശ് പ്രയാഗ്രാജിലെ കോടതി പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് 2006-ൽ ഉമേഷ്പാലിനെ തട്ടികൊണ്ടുപോയ കേസിൽ ആതിഖ് അഹമ്മദ് കുറ്റക്കാരനാണെന്ന കോടതി വിധി വന്നത്. ഇതിനെ തുടർന്ന് ആതിഖ് അഹമ്മദിനും രണ്ട്പേർക്കും ജീവപര്യന്തം തടവു ശിക്ഷയും ഒരുലക്ഷം രൂപ പിഴയുമാണ് ജഡ്ജി ദിനേശ് ചന്ദ്ര ശുക്ല വിധിച്ചത്.
ഇന്ത്യയിൽ അംഗീകൃത വ്യക്തികൾക്ക് ജോലിയോ ജനപ്രീതിയോ മുഖേന ജീവന് സുരക്ഷാ ഭീഷണിയാകുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വൈ പ്ലസ് സെക്യൂരിറ്റി. എൻഎസ്ജി കമാൻഡോകളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന 11 അംഗങ്ങൾ അടങ്ങുന്ന സുരക്ഷയാണിത്. വൈ പ്ലസ് സെക്യൂരിറ്റി ലഭിച്ച വ്യക്തിയ്‌ക്ക് രണ്ട് വ്യക്തിഗത ഉദ്യോഗസ്ഥരുടെ പരിരക്ഷയുണ്ടാകും. ഇതിലൂടെ ഇന്ത്യയിലുടനീളമുള്ള യാത്രയിൽ ജഡ്ജിയ്‌ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നു.
Comments