നാളെ മുതൽ കേരള ബജറ്റിലെ പ്രഖ്യാപനങ്ങൾ പ്രാബല്യത്തിൽ വരും. പുതിയ സമ്പത്തിക വർഷം ആരംഭിക്കുമ്പോൾ കേരളം ഏറ്റവും മോശമായ കാലഘട്ടത്തെയാണ് അഭിമുഖീകരിക്കാൻ പോകുന്നത്. ജനത്തിന്റെ നട്ടെല്ലൊടിച്ച് കെ.എൻ. ബാലഗോപാലിന്റെ ബജറ്റിലെ പ്രഖ്യാപനങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. പെട്രോൾ, വാഹന നികുതി, ഭൂമി രജിസ്‌ട്രേഷൻ, കോടതി സർക്കാർ സേവന നിരക്കുകൾ തുടങ്ങി എല്ലാം നാളെ മുതൽ വർദ്ധിക്കും.
ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റിലെ ഏറ്റവും പ്രധാനം ഇന്ധന സെസ്സ് തന്നെയാണ്. ഒരു ലിറ്റർ ഇന്ധനത്തിന് നാളെ മുതൽ രണ്ട് രൂപ അധികമായി നൽകേണ്ടി വരും. സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിന്റെ പേരിലാണ് ഈ കൊള്ള. മദ്യത്തിനും നാളെ മുതൽ വിലകൂട്ടും. 500 രൂപ മുതൽ 999 രൂപ വരെ വരുന്ന ഇന്ത്യൻ നിർമ്മിത മദ്യം കുപ്പിക്ക് 20 രൂപ വരെ വില വർദ്ധിക്കും. 1000 രൂപയ്‌ക്ക് മുകളിൽ വിലയുള്ള മദ്യം കുപ്പിക്ക് 40 വെച്ചും വില കൂടും. മദ്യം വിറ്റ് മാത്രം 400 കോടി രുപ അധികമായി സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
സർക്കാർ ഓഫീസുകളിലെ സേവനങ്ങൾക്കുള്ള ഫീസിലും വർദ്ധനവുണ്ടാകും. അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ് എന്നിവയടക്കമുള്ളവയ്‌ക്ക് ചിലവേറും. കോടതി വ്യവഹാരങ്ങൾക്കായുള്ള ഫീസിൽ നാളെ മുതൽ വർദ്ധനവ് പ്രാബല്യത്തിൽ വരും. മോട്ടോർ വാഹനങ്ങളുടെ വിലയിലും വലിയ മാറ്റമുണ്ടാകും. വാഹന സെസ്സ് വർദ്ധിക്കുന്നതോടെ തന്നെ വാഹനങ്ങളുടെ വിലയിൽ സ്വഭാവിക വർദ്ധനവ് അനുഭവപ്പെടും. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാണ് വർദ്ധനവുണ്ടാകുന്നത്. ഇതോടെ ഭൂമി രജിസ്‌ട്രേഷനടക്കമുള്ളയ്‌ക്ക് ചിലവേറും. വൈദ്യുതി തീരുവ കൂടുന്നതിനൊപ്പം പണി പൂർത്തിയാകാത്ത വീടുകൾക്കുള്ള പരിശോധനാ ഫീസിലും നാളെ മുതൽ വർദ്ധനവുണ്ടാകും.
കേരളത്തിൽ പൊതു തെരഞ്ഞെടുപ്പുകൾ ഒന്നും ഇല്ലാത്തതിനാൽ തന്നെ മലയാളികളോട് യാതൊരു ദാക്ഷണ്യവും കാണിക്കാത്ത ബജറ്റാണ് ഇക്കൊല്ലം ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്. ബജറ്റിലെ പ്രഖ്യാപനങ്ങൾ നാളെ മുതലാണ് പ്രാബല്യത്തിൽ വരുന്നത്. മഹാദുരന്തങ്ങളെ അതിജീവിച്ച മലയാളിയുടെ പോക്കറ്റിന് നാളെ മുതൽ ഓട്ട വീഴും.
Comments