കെഎസ്ആർടിസി ശമ്പള വിതരണം നിരന്തരമായി വൈകുന്നതിൽ പ്രതിഷേധമറിയിച്ച ജോലി ചെയ്ത കെഎസ്ആർടിസി ജീവനക്കാരിയെ സ്ഥലംമാറ്റിയ സർക്കാർ നടപടിക്കെതിരെ വിമർശനം ശക്തമാകുന്നു. ശമ്പളരഹിത സേവനം 41-ാം ദിവസമെന്നെഴുതിയ ബാഡ്ജ് ധരിച്ചുകൊണ്ട് ഡ്യൂട്ടി ചെയ്ത വനിതാ കണ്ടക്ടർ അഖില എസ്. നായരെ സ്ഥലം മാറ്റിയതിനെതിരെയാണ് വിമർശനം. അഖിലയെ സ്ഥലം മാറ്റാൻ കാണിച്ച ശുഷ്കാന്തിയുടെ ലക്ഷത്തിൽ ഒരംശമെങ്കിലും ട്രാൻസ്പോർട്ട് കോർപ്പറേഷന് നേരേ ചൊവ്വേ നടത്താൻ കാണിച്ചിരുന്നെങ്കിലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചു.
ബാരിക്കേഡുകൾ തകർക്കാതെ, ജലപീരങ്കി ഇല്ലാതെ, പട്ടിണിയിലും പണി മുടക്കാതെ അഖില നടത്തിയ ഒറ്റയാൾ പ്രതിഷേധം ലക്ഷ്യം കണ്ടുവെന്നത് ചരിത്രമാണെന്നും അഭിനന്ദനങ്ങൾ പ്രിയ സഹോദരീയെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. “ശമ്പളം കൊടുത്തില്ലെങ്കിലെന്താ കെഎസ്ആർടിസിയുടെ ആഭിജാത്യവും സർക്കാരിന്റെ സൽപ്പേരും ഉയർത്തിപ്പിടിക്കാനായല്ലോ എന്നത്രേ ഔദ്യോഗിക ഭാഷ്യം. ഈ ശുഷ്കാന്തിയുടെ ലക്ഷത്തിൽ ഒരു ശതമാനമെങ്കിലും ട്രാൻസ്പോർട്ട് കോർപ്പറേഷന് നേരേ ചൊവ്വേ നടത്താൻ കാണിച്ചിരുന്നെങ്കിൽ.. ഇനി ഇപ്പോ ന്യായീകരണം വരും ” ഇത് കേരളമാണ്. ഇവിടെ ഇതൊന്നും നടപ്പില്ല”. ബാരിക്കേഡുകൾ തകർക്കാതെ ജലപീരങ്കി ഇല്ലാതെ പട്ടിണിയിലും പണി മുടക്കാതെ ഈ സഹോദരി നടത്തിയ ഒറ്റയാൾ പ്രതിഷേധം ലക്ഷ്യം കണ്ടു എന്നത് ചരിത്രം. അഭിനന്ദനങ്ങൾ പ്രിയ സഹോദരീ..” ഇതായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വാക്കുകൾ.
കഴിഞ്ഞ ജനുവരി 11-നായിരുന്നു കെഎസ്ആർടിസി ജീവനക്കാരിയായ അഖില പ്രതിഷേധമറിയിച്ചുകൊണ്ട് ജോലി ചെയ്തത്. വൈക്കം ഡിപ്പോയിൽ നിന്നും കളക്ടറേറ്റിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസിയിലെ കണ്ടക്ടറായിരുന്നു അഖില. ശമ്പളം വൈകുന്നതിൽ പ്രതിഷേധമറിയിക്കുന്ന കുറിപ്പ് ബാഡ്ജായി ധരിച്ചായിരുന്നു അഖില അന്നേദിവസം ഡ്യൂട്ടി ചെയ്തത്. അഖിലയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ കുറിക്കുകൊള്ളുന്ന വേറിട്ട പ്രതിഷേധം ഏറെ ചർച്ചയായി. ഇതോടെയാണ് വനിതാ കണ്ടക്ടർക്കെതിരെ സർക്കാർ നടപടിയുണ്ടായത്.
Comments