മുംബൈ : അഞ്ച് ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാനെത്തിയ സീരിയൽ നടിയെ കുടുക്കി യുവാവ്. 21 കാരിയായ യുവതി ജീവിതത്തിലും അഭിനയിക്കാൻ സമ്മതിച്ചപ്പോൾ, താൻ ഗുരുതരമായ കുരുക്കിൽ കുടുങ്ങിപ്പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒടുവിൽ വിവാഹ നാടകം അവസാനിപ്പിക്കാൻ പോലീസിനെയും വിളിക്കേണ്ടി വന്നു.
ടിവി സീരിയലുകളിലും സിനിമകളിലും ബിറ്റ് റോളുകൾ ചെയ്തിട്ടുള്ള യുവതി മധ്യപ്രദേശിൽ നിന്നുള്ള ഒരാളുടെ ഭാര്യയായി അഞ്ച് ദിവസത്തേയ്ക്ക് അഭിനയിക്കാൻ 5000 രൂപയ്ക്ക് സമ്മതിച്ചിരുന്നു. സുഹൃത്ത് ആയിഷയുടെ ഭർത്താവ് കരണാണ് ഇതിനു ഇടനിലക്കാരനായി നിന്നത് .
മാർച്ച് 12 ന്, കരണിനൊപ്പം യുവതി മധ്യപ്രദേശിലെ മന്ദ്സൗർ വില്ലേജ് ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ കരൺ തന്റെ പരിചയക്കാരനായ മുകേഷിനെ പരിചയപ്പെടുത്തി. മുകേഷ് കരണുമായി സംസാരിക്കുകയും തന്റെ കുടുംബത്തിന് മുന്നിൽ ഭാര്യയായി അഭിനയിക്കേണ്ടിവരുമെന്ന് യുവതിയോട് പറയുകയും ചെയ്തു .
തിരക്കഥയ്ക്ക് അനുസൃതമായി, മുകേഷിന്റെ കുടുംബത്തിനു മുന്നിൽ വച്ച് ഒരു ക്ഷേത്രത്തിൽ വെച്ച് യുവതിയും മുകേഷും വിവാഹം കഴിച്ചു . മുകേഷിന്റെ വീട്ടിലേക്ക് താമസം മാറിയ യുവതി ഒരു വീട്ടമ്മയുടെ വേഷം തകർത്ത് അഭിനയിക്കുകയും ചെയ്തു.
എന്നാൽ ആറാം ദിവസം അഭിനയം അവസാനിപ്പിച്ച് മടങ്ങാൻ ഒരുങ്ങിയ യുവതിയോട് ഇത് അഭിനയമല്ലാ ,യഥാർത്ഥ വിവാഹമാണെന്നായിരുന്നു യുവാവ് പറഞ്ഞത് . താൻ കരണിന് പണം നൽകിയെന്നും യുവാവ് പറഞ്ഞു. പിന്നാലെ യുവതിയെ മുകേഷ് മുറിയ്ക്കുള്ളിൽ പൂട്ടിയിട്ടു .
എന്നാൽ യുവതി രഹസ്യമായി മുംബൈയിൽ നിന്നുള്ള സുഹൃത്തിന് ഫോൺ ചെയ്ത് വിവരങ്ങൾ ധരിപ്പിച്ചു . സുഹൃത്ത് ധാരാവി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ അറിയിച്ചു. പോലീസ് സംഘം മധ്യപ്രദേശിൽ എത്തിയപ്പോഴേയ്ക്കും കരണും മുകേഷും രക്ഷപ്പെട്ടതായി ധാരാവി പോലീസ് ഇൻസ്പെക്ടർ വിജയ് ഖണ്ഡൽഗോങ്കർ പറഞ്ഞു. നിലവിൽ കരണിനും ആയിഷയ്ക്കും വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്
Comments