കൊച്ചി: ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം വാർഷിക ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കാത്തതിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല കാര്യങ്ങളിൽ സന്തോഷിക്കാൻ കഴിയാത്ത പ്രത്യേക മനസ്ഥിതിക്കാർ ഉണ്ട്. അതുകൊണ്ടാണ് പരിപാടി ബഹിഷ്കരിക്കുന്നതായി പ്രതിപക്ഷം പരസ്യമായി പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിയിലും കെടുകാര്യസ്ഥതയിലും പിറകോട്ടടിച്ചിരുന്ന ഭരണകാലത്തിൽ നിന്നും കേരളം മാറിയെന്നും പിണറായി വിജയൻ അവകാശപ്പെട്ടു.
നല്ല കാര്യങ്ങളിൽ സന്തോഷിക്കാൻ കഴിയാത്ത പ്രത്യേക മനസ്ഥിതിക്കാർ ഉണ്ട്. അതുകൊണ്ടാണ് പരിപാടി ബഹിഷ്കരിക്കുന്നുവെന്ന് പരസ്യമായി പറഞ്ഞത്. നാടിന്റെ വികസനം പ്രധാനമാണ്. വികസനത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ വിമർശിക്കാം. അത് സർക്കാരിന്റെ കാര്യക്ഷമത ഉയർത്തും. അത്തരം സമീപനം പ്രതിപക്ഷത്തിന് ഉയർത്താനില്ല. അവർ സർക്കാരിന്റെ പ്രവർത്തനങ്ങളിലെല്ലാം വല്ലാതെ അസ്വസ്ഥരാണ്. കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്നപ്പോഴത്തെ നില തന്നെ കേരളത്തിലുണ്ടാകണം എന്നതാണ് അവരുടെ ആഗ്രഹം.
അഴിമതിയിലും കെടുകാര്യസ്ഥതയിലും നാടിനെ പിറകോട്ടടിച്ചതായിരുന്നു ആ കാലം. അന്നത്തെ കേരളത്തിൽ നിന്നും കേരളം ഇന്ന് മാറി. നാട് മാറിയത് ഇക്കൂട്ടരെ വിറളി പിടിപ്പിക്കുന്നുണ്ട്. ഈ സർക്കാർ നാടിന്റെ പൊതുവായ സർക്കാരാണ്. എല്ലാ കാര്യത്തിലും തടസ്സം നിൽക്കണം, എല്ലാത്തിനെയും എതിർക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ചിന്ത. വൈക്കത്തെ പരിപാടിയിൽ തമിഴ്നാട് മുഖ്യമന്ത്രി വരെ എത്തി. ബഹിഷ്കരണം തൊഴിലാക്കിയവർ അതും ബഹിഷ്കരിച്ചു. ഇത് കേരളത്തിന്റെ നിലവാരത്തിനു ചേർന്നതാണോ. എല്ലാ കാര്യത്തെയും കണ്ണടച്ച് എതിർക്കുന്നത് ഈ നാടിന്റെ വികസനത്തിന് ചേർന്നതല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments