ലക്‌നൗ: കുപ്രസിദ്ധ ഗുണ്ടാ തലവനെ വധിച്ച് ഉത്തർപ്രദേശ് പോലീസ്. കുപ്രസിദ്ധ ഗുഡ റാഷിദ് എലിയാസിനെയാണ് ഏറ്റുമുട്ടലിലൂടെയാണ് പോലീസ് വധിച്ചത്. മുസാഫർ നഗറിലാണ് സംഭവം. തലയ്‌ക്ക് അരലക്ഷം രൂപ വിലയിട്ട ഗുണ്ടയാണ് കൊല്ലപ്പെട്ടത്.
ഷാപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയിലാണ് റാഷിദിനെയും കൂട്ടാളിയെയും പോലീസ് തടഞ്ഞുനിർത്തിയത്. ഇതിന് പിന്നാലെ റാഷിദ് പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് മോട്ടോർ സൈക്കിളിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയിലാണ് പോലീസ് റാഷിദിനെ കീഴ്‌പ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ കൂട്ടാളി ഓടിരക്ഷപ്പെട്ടു. റാഷിദിന്റെ പക്കൽ നിന്നും രണ്ട് തോക്കുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഏറ്റുമുട്ടലിൽ പോലീസ് സംഘത്തിനും പരിക്കേറ്റു. റാഷിദിനൊപ്പമുണ്ടായിരുന്നയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. 2020-ൽ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലും മറ്റ് നിരവധി കൊലക്കേസുകളിലും മുഖ്യപ്രതിയാണ് ചൽത്ത ഫിർത്ത, സിപാഹിയ റാഷിദ് എന്നീ പേരുകളിൽ അറിയപ്പെടുന്ന റാഷിദ് എലിയാസ്.
2020 ഓഗസ്റ്റിലാണ് കൊലപാതക പരമ്പര അരങ്ങേറിയത്. ഓഗസ്റ്റ് 19,20 തീയതികളിൽ രാത്രി പത്താൻകോട്ടിലായിരുന്നു സംഭവം. റെയ്‌നയുടെ അമ്മാവൻ, കോൺട്രാക്ടറായ അശോക് കുമാർ എന്നിവർ സംഭവസ്ഥലത്തും അദ്ദേഹത്തിന്റെ മകൻ കൗശൽ ഓഗസ്റ്റ് 31-നുമാണ് മരിച്ചത്. കുമാറിന്റെ ഭാര്യ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. കേസിൽ ഇതുവരെ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെയിലാണ് സംഭവത്തിന്റെ സൂത്രധാരനെ പോലീസ് വധിച്ചത്.
Comments