ഇസ്ലാമാബാദ്: അരനൂറ്റാണ്ടിലെ ഏറ്റുവും ഉയർന്ന പണപ്പെരുപ്പത്തിന്റെ ദുരിതംപേറി പാകിസ്താൻ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷണത്തിനായി ജനങ്ങൾ നേട്ടോട്ടമോടുകയാണ് . പൊതുവിതരണ കേന്ദ്രങ്ങളിലെ ഭക്ഷ്യ വിതരണത്തിലെ തിക്കിലും തിരക്കിലും പെട്ട് 20-ഓളം പേർ മരിച്ചു.
വർഷങ്ങളായുള്ള സാമ്പത്തിക ദുരുപയോഗവും രാഷ്‌ട്രീയ അസ്ഥിരതയും പാകിസ്താന്റെ സമ്പദ് വ്യവസ്ഥയെ തകർച്ചയുടെ വക്കിലേക്കാണ് തള്ളിയിട്ടത്. ഇത് ആഗോള ഊർജ്ജ പ്രതിസന്ധിയ്‌ക്കും വഴിവെച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടിയ പാകിസ്താനികൾ ധാന്യപൊടികൾ പോലും കൊള്ളയടിച്ചു. 2022-ൽ രാജ്യം അഭിമുഖീകരിച്ച വെള്ളപൊക്കവും പാകിസ്താനെ തളർത്തി.
220 മില്യൺ ജനങ്ങൾ വസിക്കുന്ന രാജ്യമാണ് പാകിസ്താൻ. ജനങ്ങളുടെ പട്ടിണി മാറാനായി ഐംഎംഫിൽ നിന്ന് 6.5ബില്ല്യൺ ഡോളറാണ് കടമെടുത്തത്. എന്നാൽ ഇതിന്റെ പ്രഹരമേറ്റത് ജനങ്ങൾക്കാണ്. ഇതിനെ തുടർന്ന് രാജ്യത്ത് വിലക്കയറ്റവും നികുതി വർദ്ധനയും ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യമാണ് ജനങ്ങളെ പെരുവഴിയിലേക്കിറക്കിയത്. പാകിസ്താനിന്റെ വാർഷിക പണപ്പെരുപ്പം മാർച്ചിൽ 35.37 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷത്തെ ശരാശരി പണപ്പെരുപ്പ നിരക്ക് 27.26 ശതമാനമായിരുന്നു.
അവശ്യ വസ്തുക്കളുടെ ദിനംപ്രതി ഉയരുന്ന വില, വിതരണ ശൃംഖലയിലെ ഇടിവ്, വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ, ഇന്ധന വിലയിലുണ്ടാകുന്ന കുതിച്ചുച്ചാട്ടം എന്നിവ വിപണന മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തലയ്‌ക്ക് മീതെ കടം പെരുകിയിരിക്കുന്ന രാജ്യത്തിന് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ മറ്റ് വഴികൾ ഒന്നും തന്നെ ഇല്ലെന്നും അതിനാൽ ഇതേ സ്ഥിതി തുടരുമെന്നുമാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നത്.
Comments