തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിലെ പത്ത് താൽകാലിക ആന പാപ്പന്മാരുടെ ഒഴിവിലേക്കുള്ള പ്രായോഗിക പരീക്ഷയ്ക്ക് ആനക്കാരുടെ നീണ്ട നിര. ഇന്ന് രാവിലെ മുതൽ ദേവസ്വം ആനത്താവളമായ പുന്നത്തൂർ ആനക്കോട്ടയിലാണ് കൂടികാഴ്ചയും പ്രായോഗിക പരീക്ഷയും നടന്നത്. 75-പേരാണ് ഗുരുവായൂരപ്പന്റെ ഗജവീരൻമാരുടെ പാപ്പാനാകാനായെത്തിയത്.
രാവിലെ തുടങ്ങിയ പരീക്ഷയും തെരഞ്ഞെടുപ്പ് പ്രക്രിയയും അവസാനിച്ചത് നാല് മണിയോടെയാണ്. ആദ്യം സർട്ടിഫിക്കറ്റ് പരിശോധനയും തുടർന്ന് പാപ്പാൻമാരുടെ കാര്യക്ഷമതയും പരീക്ഷിച്ചു. ആനപ്പുറത്ത് കയറാനുള്ള പാടവമാണ് ആദ്യം പരിശോധിച്ചത്. ചിലർ ആദ്യ കടമ്പ ഈസിയായി കടന്നു. എന്നാൽ മറ്റു ചിലർക്ക് ഇതിൽ വിജയിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ആനക്ക് നെറ്റിപ്പട്ടം കെട്ടാനും അഴിക്കാനുമുള്ള കഴിവാണ് പരിശോധിച്ചത്.
ഇതിന് ശേഷം ആനയെ ചങ്ങലയിട്ട് നടത്തലും ഇടചങ്ങല അഴിക്കാനുമുള്ള പ്രാവീണ്യവും പരിശോധിച്ചു. പിന്നീടായിരുന്നു ദേവസ്വം ചെയർമാനും ഭരണ സമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ഉദ്യോഗാർത്ഥികളും തമ്മിലുള്ള കൂടിക്കാഴ്ച. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ , ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ.അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ പങ്കെടുത്തിരുന്നു.
Comments