കോട്ടയം: വൈക്കം വലിയകവലയിൽ സ്ഥിതി ചെയ്യുന്ന മന്നത്ത് പത്മനാഭന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നതിൽ നിന്നും ശിവഗിരി സന്ന്യാസിമാരെ വിലക്കി എന്ന വാർത്തയ്‌ക്ക് പിന്നിൽ ദുരുദ്ദേശം. പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നതിന് സന്ന്യാസിമാർ ഔദ്യോഗികമായി ആവശ്യപ്പെടുകയോ ആരെങ്കിലും വിലക്കുകയോ ചെയ്തിട്ടില്ല. എൻഎസ്എസിന്റെ ജാതിവെറി എന്ന തരത്തിലാണ് മാദ്ധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചത്.
കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാർക്ക് പുഷ്പാർച്ചന നടത്താൻ വേണ്ടി മന്നത്ത് പത്മനാഭന്റെ പ്രതിമ എൻഎസ്എസിന്റെ നേതൃത്വത്തിൽ ദ്രുതഗതിയിൽ അറ്റകുറ്റപണികൾ നടത്തുകയായിരുന്നു. ഇതറിയാതെ അവിടേക്ക് ശിവഗിരി സന്ന്യാസിമാർ പുഷ്പാർച്ചന നടത്താനായി എത്തുകയായിരുന്നു. പെയിന്റിംഗ് ജോലി നടക്കുകയാണെന്ന് സന്ന്യാസിമാരെ അറിയിച്ചു. ഇതിന് പിന്നാലെ ഇവർ മടങ്ങുകയായിരുന്നു. ഈ സംഭവത്തിനെയാണ് എൻഎസ്എസിന്റെ ജാതിവെറി എന്ന തരത്തിൽ ചിത്രീകരിച്ചത്.
വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ സമിതിയുടെ പ്രവർത്തകർ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയ്‌ക്കെത്തിയപ്പോഴും ഇതേ കാരണത്താൽ മടങ്ങിപ്പോവുകയായിരുന്നു.
ഇതിനെതിരെ ബിജെപി വക്താവ് സന്ദീപ് വാചസ്പതിയും രംഗത്ത് വന്നിരുന്നു. ‘ ഗുരുദേവന്റെ അനുഗ്രഹത്തോടെ എസ്.എൻ.ഡി.പിയും ഭാരത കേസരി മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ എൻ.എസ്.എസും മഹാത്മാ അയ്യങ്കാളിയുടെ കെ.പി.എം.എസും ഉൾപ്പടെയുള്ള നിരവധി ഹൈന്ദവ സംഘടനകൾ കൈകോർത്തതിന്റെ ഫലമാണ് കേരള നവോത്ഥാനം എന്ന യാഥാർത്ഥ്യം. ഇപ്പോഴും ദഹിക്കാത്തത്തിന്റെ കുഴപ്പമാണ് ഇത്തരത്തിലുള്ള കുത്തിത്തിരുപ്പ് വാർത്തകൾ. അതിന് മരുന്നില്ല. കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെ ഇങ്ങനെ എഴുതി ആശ്വാസം കണ്ടെത്താമെന്ന് മാത്രം’ – എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
Comments