തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി എൻസിഇആർടിയുടെ 12–ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ട ഭാഗം ഒഴിവാക്കിയതിനെതിരെ ജോൺ ബ്രിട്ടാസ് എംപി. കലയെയും സംഗീതത്തെയും വാസ്തുശില്പകലയെയും പരിപോഷിപ്പിച്ച ഒരു സാമ്രാജ്യം. ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യമാണ് മുഗൾ സാമാജ്യമെന്ന് പറഞ്ഞുകൊണ്ട് മുഗൾ ഭരണത്തെ പ്രകീർത്തിക്കുകയാണ് ജോൺ ബ്രിട്ടാസ്.
‘ലോകത്തിലെ അത്ഭുതങ്ങളിലൊന്നായ വെണ്ണക്കൽ കൊട്ടാരം യമുനാ തീരത്തു എപ്പോഴോ പൊട്ടിമുളച്ചതാണ്. ദില്ലിയിലെ ചെങ്കോട്ട ആരോ രാവിന്റെ മറവിൽ പണിതുകൂട്ടിയതാണ്. നമ്മുടെ കലയെയും സംഗീതത്തെയും വാസ്തുശില്പകലയെയും എന്തിനേറെ ഭക്ഷണത്തെയുമൊക്കെ പരിപോഷിപ്പിച്ച ഒരു സാമ്രാജ്യം ഇന്ന് സ്കൂൾ ചരിത്രത്താളുകളിൽ നിന്ന് തുടച്ചുമാറ്റപ്പെടുകയാണ്. ലോക സമ്പദ്ഘടനയിൽ, ജിഡിപിയുടെ 24 ശതമാനം പങ്ക് മുഗൾ സാമ്രാജ്യത്തിനായിരുന്നു. എന്തിനേറെ, ചൈനയ്‌ക്കും പശ്ചിമ യൂറോപ്പിനും മേൽ’.
’16-18 നൂറ്റാണ്ടിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യം. ചരിത്ര നിർമ്മിതിയുടെ ഭാഗമായി ഇനി മുഗളന്മാരെ കുറിച്ച് നമ്മുടെ കുഞ്ഞുങ്ങൾ പഠിക്കേണ്ടതില്ല. ആ ഏട് ചരിത്രപുസ്തകങ്ങളിൽ നിന്ന് നീക്കുന്നതുകൊണ്ട് പരാതിപ്പെടാൻ ആ സാമ്രാജ്യത്തിന്റെ അനന്തരാവകാശികളൊന്നും മുന്നോട്ടുവരില്ലെന്നും ഉറപ്പ്. പക്ഷേ പുതിയ ചരിത്ര നിർമ്മിതികളിൽ ഇന്ത്യയ്‌ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് നമ്മൾ ചിന്തിക്കണം’- എന്നാണ് ജോൺ ബ്രിട്ടാസ് എംപിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്.
Comments