ഇടുക്കി : വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതിന് പിന്നാലെ ഇരവികുളം ദേശീയോദ്യാനത്തിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്നു. രണ്ടു ദിവസത്തിനിടയിൽ 3000-ൽ അധികം വിനോദസഞ്ചാരികളാണ് ഇവിടേയ്ക്കെത്തിയത്.
വരയാടുകളുടെ പ്രജനന കാലയളവായിരുന്നതിനാൽ രണ്ട് മാസമായി ഇരവികുളം ദേശീയോദ്യാനം അടച്ചിട്ടിരിക്കുകയായിരുന്നു. പ്രജനന കാലത്ത് വരയാടുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടി ജനുവരി അവസാനത്തോടെയാണ് പാർക്ക് അടച്ചിട്ടത്. രണ്ട് മാസത്തിന് ശേഷം ഏപ്രിൽ ഒന്നിനാണ് പാർക്ക് വിനോദസഞ്ചാരികൾക്കായി തുറന്ന് നൽകിയത്. 115 വരയാടിൻ കുഞ്ഞുങ്ങളാണ് ഇത്തവണ പാർക്കിൽ പിറന്നത്. കുട്ടികളെ കാണുന്നതിനും ചിത്രങ്ങൾ എടുക്കുന്നതിനും വലിയ തോതിലാണ് സഞ്ചാരികൾ ഇവിടേയ്ക്കെത്തുന്നത്.
മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്വി വിനോദിന്റെ നിർദേശപ്രകാരം അസി. വൈൽഡ് ലൈഫ് വാർഡൻ ജോബ് നേര്യംപറമ്പിൽ നിരവധി മാറ്റങ്ങളാണ് പാർക്കിൽ വരുത്തിയിരിക്കുന്നത്. ചോലവനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക തരം മത്സ്യങ്ങളെ സഞ്ചാരികൾക്ക് പാർക്കിൽ കാണാവുന്നതാണ്. ഇതിന് പുറമേ ഫോട്ടോ ഷൂട്ട് പോയിന്റുകളും പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്. സഞ്ചാരികൾക്ക് അഞ്ചാം മൈൽ മുതൽ അഞ്ചര കിലോമീറ്റർ ദൂരം ബഗ്ഗി കാറിൽ യാത്ര ചെയ്യാവുന്ന താർ എക്കോ ഡ്രൈവ് പാർക്കിനുള്ളിൽ ആരംഭിച്ചിട്ടുണ്ട്.
Comments