കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണക്കേസ് എൻഐഎ ഏറ്റെടുത്തേക്കും. സംഭവത്തിൽ തീവ്രവാദ ബന്ധം എൻഐഎ സ്ഥിരീകരിച്ചു. എൻഐഎ അഡീഷണൽ എസ് പി സുഭാഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസിൽ അന്വേഷണമാരംഭിക്കും. നിലവിൽ എലത്തൂർ ട്രെയിൻ ആക്രമണം 2017-ലെ കാൺപൂർ സ്‌ഫോടനത്തിന് സമാനമെന്നാണ് എൻഐഎയുടെ നിഗമനം.
ആക്രമണത്തിൽ എൻഐഎയുടെ ഡൽഹി ആസ്ഥാനത്ത് നിന്നുമുള്ള വിദഗ്ദർ എത്തി കോഴിക്കോടും കണ്ണൂരും പരിശോധന ആരംഭിച്ചു. സ്‌ഫോടക വസ്തു വിദഗ്ധൻ ഡോ. വി എസ് വസ്വാനിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ട്രെയിനിൽ തീയിട്ട അക്രമി കേരളം വിടാനുള്ള സാധ്യതയില്ലെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.
അതേസമയം എലത്തൂർ റെയിൽവെ ട്രാക്കും പരിസരവും എഡിജിപി പരിശോധന നടത്തി. പ്രത്യേക അന്വേഷണ സംഘത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി അജിത് കുമാർ, മറ്റ് അംഗങ്ങൾ, ഐജി നീരജ് കുമാർ ഗുപ്ത തുടങ്ങിയവരാണ് എലത്തൂർ ട്രാക്കിൽ പരിശോധന നടത്തിയത്.
Comments