ദുബായ്: എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾ മികച്ച സംവിധാനങ്ങളും സൗകര്യങ്ങളും നൽകുന്നതായി റിപ്പോർട്ട്. 77 ശതമാനം സ്കൂളുകളും പരിശോധയിൽ മികച്ചതെന്ന് രേഖപ്പെടുത്തി. എമിറേറ്റിലെ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കുന്ന ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റിയാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്.
കൊറോണയ്‌ക്ക് മുമ്പ് 2018-19 കാലത്ത് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റി സമ്പൂർണ പരിശോധന നടത്തിയപ്പോൾ സ്കൂളുകളുടെ പ്രകടനം 70 ശതമാനമായിരുന്നു. ഇത്തവണ ഏഴു ശതമാനത്തിന്റെ വർദ്ധനവുണ്ടായി. ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകളും പ്രകടമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ആകെ 199 സ്കൂളുകളിലാണ് പരിശോധന നടത്തിയത്. ഇവയിൽ ആറു സ്കൂളുകൾ പുതുതായി ആരംഭിച്ചവയാണ്. 20 സ്കൂളുകൾ ഔട്സ്റ്റാന്റിംഗ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. 39 എണ്ണം വളരെ മികച്ചതും 84 എണ്ണം മികച്ചവയുമായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 55 സ്കൂളുകൾ സ്വീകാര്യം എന്ന വിഭാഗത്തിലും തിരഞ്ഞെടുത്തു.
ദുർബലം എന്ന തരത്തിൽ വിലയിരുത്തിയത് ഒരു സ്കൂൾ മാത്രമാണ്. ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകളിൽ 84 ശതമാനം സ്‌കൂളുകളും നല്ലതോ മികച്ചതോ ആയാണ് റേറ്റ് ചെയ്യപ്പെട്ടത്. 32 ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകളിലാണ് പരിശോധന നടന്നത്. മൊത്തത്തിൽ മുൻകാലത്തെ അപേക്ഷിച്ച് 25 സ്കൂളുകൾ റേറ്റിങ് മെച്ചപ്പെടുത്തിയിട്ടുണ്ട്. അടുത്ത അക്കാദമിക് വർഷത്തിലേക്ക് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്ന സമയത്ത് പുറത്തുവിട്ട റിപ്പോർട്ട് രക്ഷിതാക്കൾക്ക് സ്കൂളുകൾ തിരഞ്ഞെടുക്കുന്നതിന് ഉപകാരപ്പെടുന്നതാണ്. ഓരോ സ്‌കൂളിനുമുള്ള സംഗ്രഹ റിപ്പോർട്ടുകളും വിശദമായ പരിശോധനാ റിപ്പോർട്ടുകളും ഈ മാസം കെ.എച്ച്.ഡി.എ വെബ്‌സൈറ്റിൽ ലഭ്യമാകും.
Comments