മംഗലാപുരം: ട്രെയിൻ അപകടം ഒഴിവാക്കാൻ സമയോചിതമായ ഇടപെടൽ നടത്തിയ 70-കാരിയെ അഭിനന്ദിച്ച് റെയിൽവേ അധികൃതർ. മംഗലാപുരം സ്വദേശിയായ ചന്ദ്രാവതിയാണ് ജനങ്ങളുടെ രക്ഷകയായി മാറിയത്. റെയിൽവേ ട്രാക്കിൽ മരം വീണത് ശ്രദ്ധയിൽപ്പെട്ട ചന്ദ്രാവതി സമയോചിതമായി ഇടപെട്ട് ട്രെയിൻ നിർത്തിക്കുകയായിരുന്നു. മംഗലാപുരത്തെ മന്ദാരയ്‌ക്കു സമീപമാണ് സംഭവം.
മംഗളൂരു-മുംബൈ മത്സ്യഗന്ധ എക്‌സ്പ്രസിലെ യാത്രക്കാരാണ് ചന്ദ്രവതിയുടെ ഇടപെടൽ കൊണ്ട് വലിയ ഒരു ദുരന്തത്തിൽ നിന്നും തലനാഴിയ്‌ക്ക് രക്ഷപ്പെട്ടത്. ട്രെയിൻ വന്നുകൊണ്ടിരിക്കെ ട്രാക്കിലേയ്ക്ക് മരം പിഴുത് വീഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ദുരന്തം ഒഴിവാക്കാനായി ചന്ദ്രാവതി ചുവന്ന തുണി വീശി കാണിച്ചു. അപായ സൂചന കണ്ടതോടെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. ട്രെയിൻ അപകടം തടയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചന്ദ്രവതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
‘വലിയ ശബ്ദം കേട്ടതോടെയാണ് ശ്രദ്ധിച്ചത്. നോക്കിയപ്പോൾ ട്രെയിൽവേ ട്രാക്കിൽ മരം വീണു കിടക്കുന്നു. ആ സമയം ട്രാക്കിലൂടെ ട്രെയിനും വരുന്നുണ്ടായിരുന്നു. ഉടൻ തന്നെ വീട്ടിലേക്ക് ഓടിക്കയറി ഒരു ചുവന്ന തുണി എടുത്തു. വേഗം റെയിൽവേ ട്രാക്കിന് സമീപമെത്തി തുണി വീശിക്കാണിച്ചു. ഭാഗ്യം കൊണ്ട് ലോക്കോ പൈലറ്റ് ശ്രദ്ധിക്കുകയും ട്രെയിൻ നിർത്തുകയുമായിരുന്നു. അപകടം ഒഴിവാക്കിയതിന് റെയിൽവേ ജീവനക്കാർ അഭിനന്ദിച്ചു. സന്തോഷമുണ്ട്’ എന്ന് ചന്ദ്രാവതി പറഞ്ഞു. ആറു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരം മുറിച്ച് മാറ്റി റെയിൽ ഗതാഗതം പുനസ്ഥാപിച്ചത്.
Comments