ആഫ്രിക്കയിൽ ഭീതി പരത്തുന്ന മാർബർഗ് വൈറസ് അതീവ അപകടകാരിയെന്ന് റിപ്പോർട്ട്. ഗിനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ അത്യധികം ശ്രദ്ധിക്കണമെന്നും മുൻകരുതൽ സ്വീകരിക്കണമെന്നുമാണ് നിർദേശം.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വൈറസ് സാന്നിധ്യം ആദ്യമായി ഇക്വടോറിയൽ ഗിനിയയിലാണ് കണ്ടെത്തിയത്. തുടർന്ന് ഒമ്പതോളം പേർക്കും വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ നിരവധി പേർക്കാണ് രോഗം കണ്ടെത്തിയത്. ടാൻസാനിയയിലും ഗിനിയയിലുമായി 14 പേർ മാർബർഗ് വൈറസ് ബാധിച്ച് മരിച്ചുവെന്നും റിപ്പോർട്ടുണ്ട്.
മാർബർഗ് വൈറസിനെ ചെറുക്കാൻ നിലവിൽ വാക്‌സിനുകളോ മരുന്നുകളോ ചികിത്സയോ ലഭ്യമല്ല. കൃത്യമായി ഐസോലേഷനിൽ പ്രവേശിക്കുകയാണ് രോഗം പടരാതിരിക്കാനുള്ള ഏക വഴി. വൈറസ് ബാധിച്ചുകഴിഞ്ഞാൽ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. രോഗലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയാണ് നിലവിൽ ലഭ്യമാക്കുന്നത്.
1967ലാണ് ഇതിന് മുമ്പ് മാർബർഗ് വൈറസ് വ്യാപനമുണ്ടായത്. തുടർന്ന് ജർമ്മനി, സെർബിയ, ഫ്രാങ്ക്ഫർട്ട് എന്നീ രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. വവ്വാലുകളിൽ നിന്നാണ് മനുഷ്യനിലേക്ക് രോഗം പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം രോഗമെത്തും. സ്രവങ്ങളിലൂടെയും ശരീരത്തിലെ മുറുവുകളിലൂടെയുമാണ് രോഗം വ്യാപിക്കുക.
പനി, തലവേദന, പേശീവേദന, ശരീരവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ. വൈറസ് ബാധിച്ച് ഏഴ് ദിവസത്തിനുള്ളിൽ ബ്രെയിൻ ഹെമറേജും രക്തസ്രാവവും സംഭവിച്ചേക്കാം. തുടർന്നാണ് മരണത്തിലേക്ക് എത്തുന്നത്.
Comments