ഇടുക്കി : പെരിയാർ കടുവ സങ്കേതത്തിൽ ഫയർ ലൈൻ തെളിക്കലിന്റെ ഭാഗമായി വൻ സാമ്പത്തിക തിരിമറി. ബിനാമികളെ മുൻനിർത്തിയാണ് ഉദ്യോഗസ്ഥർ പണം തട്ടിയിരിക്കുന്നത്. എന്നാൽ പണം കൈക്കലാക്കിയതിന് ശേഷം നിർദേശ പ്രകാരമുള്ള ജോലികൾ പൂർത്തികരിക്കാറില്ലായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാമ്പത്തിക തട്ടിപ്പ് വിവരം പുറത്തറിയുന്നത്. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് 7,000 രൂപയിൽ താഴെ മാത്രമായിരുന്നു വേതനം ലഭിക്കുന്നത്. എന്നാൽ ഇതിനായുള്ള കരാറിന് നൽകുന്നത് 40,000 രൂപയായിരുന്നു.
വണ്ടിപ്പെരിയാർ വള്ളക്കടവ് പുതുവൽ അനൂപ് പിഎസ് ആണ് വിവരാവകാശ നിയമപ്രകാരം രേഖകൾ പുറത്ത് കൊണ്ടുവന്നത്. സംഭവത്തിന് പിന്നാലെ തങ്ങളെ ഉപദ്രവിക്കരുതെന്ന ആവശ്യവുമായി ഉദ്യോഗസ്ഥരും കരാറുകാരും സമീപിച്ചതായും അനൂപ് വ്യക്തമാക്കി. വെസ്റ്റ് ഡിവിഷനിലെ നാലാം മൈൽ മുതൽ ഉപ്പുപാറ താവളം വരെയുള്ള റോഡിന്റെ ഇരുവശത്തുമായി അഴുത, പമ്പ എന്നീ റേഞ്ചുകളിലായി 20 കീലോമീറ്റർ ഭാഗത്താണ് ഫയർ ലൈൻ തെളിച്ചത്. കിലോമീറ്ററിന് 40,000 രൂപയുടെ കരാറിനാണ് ജോലി നൽകുന്നത്. മൂങ്കലാർ കരോട്ട് കൊച്ചുപറമ്പിൽ ടി സുനിലാണ് കരാറെടുത്തിരിക്കുന്നത്.
എന്നാൽ ഇതിന് തുടർച്ചയായി വീണ്ടും ഉപകരാർ നൽകും. ഉപകരാർ എടുക്കുന്നവരിൽ പലരും വനം വകുപ്പിലെ താൽക്കാലിക വാച്ചർമാരാണ്. ഇവ രണ്ടും നിയമലംഘനത്തിൽ ഉൾപ്പെടുന്ന നടപടികളാണ്. ഒരു കിലോമീറ്റർ ഫയർ ലൈൻ തെളിയ്‌ക്കുന്നവർക്ക് ലഭിക്കുക 7,000 മുതൽ 10,000 രൂപ വരെ മാത്രമാണ്. ഇതിൽ ഉപകരാറുകാരന്റെ ലാഭവും ഉൾപ്പെടുന്നുണ്ട്. 5.2 മീറ്റർ വീതിയിൽ റോഡിനോട് ചേർന്നുള്ള ഭാഗം വൃത്തിയാക്കി തൂമ്പകൊണ്ട് ഇരുവശവും ആറടിയിൽ ചെത്തി തെളിച്ച് മദ്ധ്യഭാഗത്തായി കൂട്ടിയിട്ട് തീ കത്തിച്ച് കളയുകയാണ് ചെയ്യേണ്ടത്. ഇതിന് തൂമ്പ പോലുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. എന്നാൽ ഇവ വൃത്തിയാക്കുന്നത് പുല്ല് വെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ്. ഒരു ദിവസം മൂന്ന് മുതൽ ആറ് വരെ കിലോമീറ്റർ ദൂരമാണ് വൃത്തിയാക്കുക. തൊട്ടടുത്ത ദിവസമെത്തി ഇവ കത്തിച്ചു കളയും. ഇതോടെ ജോലി തീരും.
അവശേഷിക്കുന്ന 33,000 രൂപയിൽ കരാറുകാരന് 10,000 രൂപ വരെ ലഭിക്കും. ബാക്കി പണം എവിടേയ്‌ക്ക് എന്നതിൽ ഉത്തരമില്ല. ഒരു കിലോമീറ്ററിന് നാൽപ്പത് തൊഴിൽ ദിനവും കോൺട്രാക്ടറുടെ ലാഭം 10 ശതമാനവും കണക്ക് കൂട്ടിയാണ് 44,000 രൂപ നിശ്ചയിക്കുക. വെസ്റ്റ് ഡിവിഷനിൽ വിവിധ റേഞ്ചുകളിലായി 100 കിലോമീറ്റർ പരിധിയിൽ ഫയർലൈൻ ജോലികൾ നടന്നിട്ടുണ്ട്.
Comments