സൻഫ്രാൻസിസ്‌കോ: ഗൂഗിൾ സെർച്ചിൽ വലിയ മാറ്റം വരുന്നു. വലിയ താമസമില്ലാതെ ഗൂഗിൾ സെർച്ചിലേക്ക് എഐ പൂർണ്ണമായും സംയോജിപ്പിക്കുമെന്ന് സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു. വാൾ സ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് സുന്ദർ പിച്ചൈ ഇക്കാര്യം വ്യക്തമാക്കിയത്. എഐ സംയോജിപ്പിക്കുന്നതിലൂടെ ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള ഗൂഗിൾ സെർച്ചിന്റെ ശേഷി വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ പകുതിയിലധികം വരുമാനവും നൽകുന്നത് ഗൂഗിൾ സെർച്ചാണെന്നും പുതിയ എഐ ബോട്ട് പരീക്ഷണങ്ങൾ വഴി ബിസിനസിൽ വലിയ അവസരം ഉണ്ടാകുമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
മനുഷ്യൻ സംസാരിക്കുന്ന പോലെ തന്നെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ് ലാർജ് ലാംഗ്വേജ് മോഡലുകൾ. ഈ രംഗത്ത് മുൻനിരക്കാരാണ് ഗൂഗിൾ എന്നും സുന്ദർ പിച്ചൈ സൂചിപ്പിച്ചു. മനുഷ്യൻ ഇടപെടുന്നത് പോലെ എൽഎൽഎമ്മുകൾക്കും ഉത്തരം നൽകാൻ സാധിക്കുമെന്ന് പിച്ചൈ പറഞ്ഞു.
ഗൂഗിളിന് വലിയ വെല്ലുവിളിയാണ് ബിംഗ് സെർച്ച് എഞ്ചിൻ അവതരിപ്പിച്ചതിലൂടെ മൈക്രോസോഫ്റ്റ് നൽകിയത്. വർഷങ്ങളായി ഗൂഗിളിന്റെ പ്രധാന ബിസിനസിൽ ഒന്നായ സെർച്ചിന് വലിയ ഭീഷണിയായി ഇതുമാറുന്ന ഘട്ടത്തിലാണ് എഐ രംഗത്ത് പിടിമുറുക്കുമെന്ന് പിച്ചൈ വ്യക്തമാക്കുന്നത്. ഓപ്പൺ എഐ വികസിപ്പിച്ച ചാറ്റ് ജിപിടിയിൽ നിന്നും ഗൂഗിൾ നേരിടുന്ന മത്സരം ശക്തമാകുന്നതിനിടെയാണ്. എന്നാൽ എഐ ചാറ്റ് ബോട്ടുകൾ ഗൂഗിളിന് ഭീഷണിയാകും എന്ന വാദങ്ങളെ തള്ളികളഞ്ഞു.
Comments