തിരുവനന്തപുരം: എലത്തൂർ തീവെപ്പ് കേസിൽ ഭീകരബന്ധം സ്ഥിരീകരിച്ച് കേന്ദ്ര ഏജൻസികൾ. ദേശീയ അന്വേഷണ ഏജൻസിയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തം നിലയ്‌ക്കല്ലെന്നും ഇയാളെ കേരളത്തിൽ എത്തിച്ചതാണെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തി.
ട്രെയിനിലെ ബോഗി പൂർണമായും കത്തിക്കാനാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നും ഇതിലൂടെ വലിയ ആക്രമണമാണ് പദ്ധതിയിട്ടിരുന്നതെന്നും വിവിധ കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. ഇന്റലിജൻസ് ബ്യൂറോ (ഐബി) ആണ് കേസിൽ കൂടുതൽ അന്വേഷണം നടത്തി കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഐഎയും പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. രണ്ട് ഏജൻസികളും നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഭീകരബന്ധം തെളിഞ്ഞത്.
ഇയാളെ കേരളത്തിലെത്തിക്കാൻ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിന് വലിയ സഹായം ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തീവെപ്പിന് പിന്നിൽ ആസൂത്രിതമായ പ്രവർത്തനങ്ങളുണ്ടെന്നും ഇതിനായി വൻസംഘം പ്രവർത്തിച്ചിട്ടുണ്ടെന്നു കേന്ദ്ര ഏജൻസി വ്യക്തമാക്കുന്നു. ഷാരൂഖ് സെയ്ഫിയ്‌ക്ക് ആശയപരമായ പ്രചോദനങ്ങൾ നൽകിയതിന് പിന്നിലും വൻസംഘമുണ്ട്. കൃത്യത്തിനായി കേരളം തിരഞ്ഞെടുത്തതിലും ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തിരഞ്ഞെടുത്തതിലും വൻ ആസൂത്രണമുണ്ട്.
ട്രെയിനിലെ ഒരു ബോഗി പൂർണമായി കത്തിക്കാനായിരുന്നു പദ്ധതി. ഇതിനായി മൂന്ന് കുപ്പി പെട്രോൾ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും ഷാരൂഖിന്റെ കൈവശമുണ്ടായിരുന്നതായതാണ് വിവരം. എന്നാൽ പദ്ധതി എവിടെയോ പാളി. ആസൂത്രണം ചെയ്തത് പോലെ കൃത്യം നടപ്പാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല. വൻ ആക്രമണങ്ങൾ നടത്താനുള്ള പരിചയകുറവാണ് പദ്ധതി നടപ്പാക്കാൻ കഴിയാത്തതിന് പിന്നില്ലൊന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. കൃത്യം നടത്താനായി ഷാരൂഖിനെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
കേസിൽ കേരള പോലീസിന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ചയാണ് ഉണ്ടായതെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. കേസ് എൻഐഎയ്‌ക്ക് വിടാൻ കേരള പോലീസോ സംസ്ഥാന സർക്കാരോ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം ഭീകരബന്ധം തെളിഞ്ഞാൽ മാത്രം കേസ് എൻഐഎയ്‌ക്ക് കൈമാറാമെന്നാണ് കേരള പോലീസിന്റെ തീരുമാനം എന്നാണ് സൂചന. എന്നാൽ തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ കേന്ദ്ര മന്ത്രാലയത്തിന് നൽകനാണ് കേന്ദ്ര ഏജൻസികളുടെ തീരുമാനം.
Comments