ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഏപ്രിൽ 9 ഞായറാഴ്‌ച്ച മൈസൂരിൽ ഇന്ത്യൻ കടുവകളുടെ ഏറ്റവും പുതിയ കണക്കുകൾ പ്രഖ്യാപിക്കുമ്പോൾ ലോകചരിത്രത്തിലെ തന്നെ മഹത്തരമായ ഒരു ഇന്ത്യൻ കാൽവയ്‌പിന്റെ സുവർണ്ണ ജൂബിലിയിലേക്കുകൂടി നമ്മൾ കടക്കുകയാണ്. “പ്രൊജക്റ്റ് ടൈഗർ” പദ്ധതിയുടെ അൻപത് വർഷങ്ങൾ പൂർത്തിയാകുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷങ്ങളാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. മൈസൂരിൽ വരും ദിവസങ്ങളിൽ നടത്തപ്പെടുന്ന ആഘോഷങ്ങളുടെ ഭാഗമായി കടുവകളുടെ ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിടുന്നതിനൊപ്പം വരുംവർഷങ്ങളിൽ നടപ്പിലാക്കാനുദ്ദേശ്ശിക്കുന്ന പദ്ധതിപ്രവർത്തനങ്ങളുടെ മാർഗരേഖകളും പദ്ധതിയുടെ സ്മരണാർത്ഥം 50 രൂപ നാണയവും പ്രധാനമന്ത്രി പുറത്തിറക്കും.
ഒരു പ്രത്യേക ജീവിവർഗത്തിന്റെ സംരക്ഷണാർത്ഥം ലോകത്ത് നടപ്പിലാക്കി വരുന്ന ഏറ്റവും വലുതും ദീർഘവുമായ പദ്ധതിയാണ് “പ്രൊജക്റ്റ് ടൈഗർ”. 1973 മുതൽ വന്യജീവി സംരക്ഷണ നിയമത്തിന്റെ ചുവടുപിടിച്ച് കേന്ദ്രസർക്കാർ നടപ്പിലാക്കിവരുന്ന ഈ പദ്ധതിയിലൂടെ രാജ്യത്തുടനീളം കടുവകളുടെ സ്വാഭാവിക ആവാസകേന്ദ്രങ്ങളുടെ വൈവിധ്യത്തെ പരിപോഷിപ്പിച്ച് കടുവകളെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സുരക്ഷിതമാക്കി വംശനാശത്തിൽ നിന്നും സംരക്ഷിച്ചു വരുന്നു. എഴുപതുകളിൽ വംശനാശ ഭീഷണി നേരിട്ടിരുന്ന കടുവകളെ കഴിഞ്ഞ അൻപത് വർഷങ്ങളിലെ പ്രശംസനീയമായ പ്രവർത്തനങ്ങളിലൂടെയാണ് കേന്ദ്രസർക്കാർ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തുവരുന്നത്. കഴിഞ്ഞ പത്ത് വർഷങ്ങളിൽ മാത്രം കടുവകളുടെ എണ്ണത്തിൽ 30% വർദ്ധനവുണ്ടായതാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. 2022-ൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസെർവഷൻ ഓഫ് നേച്ചർ (IUCN) വിയറ്റ്നാം, കമ്പോഡിയ, ലാവോസ് എന്നീ രാജ്യങ്ങളിൽ കടുവകൾ എക്സ്റ്റീന്റ്റ് ആയി പ്രഖ്യാപിച്ചപ്പോളാണ് രാജ്യം ഈ നേട്ടത്തിലേക്കെത്തുന്നത് എന്നത് വളരെ അഭിമാനകരമാണ്.
കടുവകൾ ഉള്ള വനങ്ങളെ വളരെ ശ്രേഷ്ഠമായ വനങ്ങളായാണ് കണക്കാക്കുന്നത്. സുമുഖമായ ഒരു കാടിന്റെ സുന്ദരമായ മുഖമാണ് കടുവകൾ. വനത്തിന്റെ വന്യതയും അഴകും ആരോഗ്യവും ഒത്തുചേർന്ന കടുവകൾ ആഹാര ശൃംഖലയുടെ മുകൾത്തട്ടിലെ ഏറ്റവും പ്രധാന ജീവിയെന്ന നിലയിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥയിൽ വളരെ നിർണ്ണായകമായ പങ്ക് വഹിക്കുന്നു. സസ്യഭുക്കുകളായ ജീവികൾ മാത്രമായ് വനങ്ങൾ മാറിയാൽ അത് ആ വനത്തിന്റെ സസ്യജൈവവൈവിധ്യം തകർക്കുകയും വനശോഷണം വേഗത്തിലാക്കുകയും ചെയ്യുന്നു. ഇവിടെയാണ് കേവലം ഒരു വന്യജീവിയെന്നതിലുപരി കടുവകളുടെ പ്രാധാന്യം സസ്യഭുക്കുകളുടെ എണ്ണം അധികരിക്കാതെ പിടിച്ചുനിർത്തുന്നതിൽ കടുവകൾ ശ്രദ്ധേയമായ പങ്ക് വഹിക്കുന്നു. തന്റേതായ അതിർത്തി നിർണയിച്ചു ഒറ്റയ്‌ക്കു വിഹരിച്ചു നടക്കുന്ന കടുവകൾ ഇണചേരുമ്പോളും കുഞ്ഞുങ്ങളാകുമ്പോളും മാത്രമാണ് ഈ ജീവിത രീതിയിൽ മാറ്റം വരുത്തുന്നത്. ആവാസവ്യവസ്ഥയുടെ വലിപ്പം, ഭക്ഷണ ലഭ്യത, ജലലഭ്യത, തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഓരോ ടൈഗർ റിസെർവുകളിലും കടുവകളുടെ കാരൃയിങ് കപ്പാസിറ്റി വ്യത്യാസപ്പെട്ടിരിക്കുന്നു. കോർബെറ്റ് ടൈഗർ റിസേർവിൽ നൂറ് ചതുരശ്ര കിലോമീറ്ററിൽ 10 മുതൽ 16 വരെ കടുവകൾ കാണപ്പെടുമ്പോൾ സുന്ദർബൻ കാടുകളിൽ 3 മുതൽ 5 വരെ കടുവകൾ മാത്രമാണ് കാണപ്പെടുന്നത്. പാന്തേറ ടൈഗ്രിസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കടുവകളെ വംശനാശഭീഷണി നേരിടുന്നതിനാൽ എൻഡേഞ്ചർഡ് വിഭാഗത്തിലാണു ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസെർവഷൻ ഓഫ് നേച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലഭ്യമായ വിവരങ്ങൾപ്രകാരം ലോകത്താകമാനമുള്ള കടുവകളുടെ എഴുപത് ശതമാനത്തിലേറെയും ഇന്ത്യയിൽ ആണുള്ളത്. കടുവകളുടെ കണക്കെടുപ്പ് വളരെ ശ്രമകരമായ ഒരു ദൗത്യം തന്നെയാണ്. മനുഷ്യരിലെ വിരലടയാളംപോലെ തന്നെയാണ് കടുവകളുടെ കാൽപ്പാടുകളും അഥവാ പഗ് മാർക്കുകളും ശരീരത്തിലെ വരകളും. ഓരോ കടുവകളുടെയും പഗ് മാർക്കുകളും ശരീരത്തിലെ വരകളും വ്യത്യസ്തവും മറ്റൊരു കടുവയുമായി ഒരിക്കലും സാമ്യമുള്ളതുമായിരിക്കില്ല. കടുവകളിലെ ഈ പ്രത്യേകതകളെ അടിസ്ഥാനപ്പെടുത്തി ക്യാമറ ട്രാപ്പുകളിലൂടെയും പഗ് മാർക്ക് ട്രേസിങ്ങിലൂടെയുമാണ് ശാസ്ത്രീയമായി കടുവകളെ തിരിച്ചറിയുന്നതും കണക്കെടുപ്പ് നടത്തുന്നതും. 2018-ൽ ഇരുപതു സംസ്ഥാനങ്ങളിലായി 381,400 ചതുരശ്ര കിലോമീറ്റർ വനപ്രദേശത്തായി നടന്ന കണക്കെടുപ്പുകൾ പ്രകാരം രാജ്യത്താകമാനം 2967 കടുവകൾ അധിവസിക്കുന്നുണ്ട്. എന്നാൽ വിദഗ്‌ധരുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കുമ്പോൾ കടുവകളുടെ എണ്ണം ഇതിനും മുകളിൽ തന്നെയാണ്.
പരിസ്ഥിതി, വനം, കാലാവസ്ഥവ്യതിയാന മന്ത്രാലയത്തിന്റെ കീഴിൽ 2005 -ൽ നിലവിൽ വന്ന നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയാണ് നിലവിൽ രാജ്യത്തെ കടുവകളുടെ സംരക്ഷണപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. “പ്രൊജക്റ്റ് ടൈഗർ” ഭാഗമായി കടുവകളുടെ ആവാസമേഖലകൾക്ക് പ്രത്യേക പരിഗണന നൽകി ടൈഗർ റിസർവുകൾ അധവാ കടുവാ സങ്കേതങ്ങളായി പ്രഖ്യാപിച്ച് കടുവകളുടെ സംരക്ഷണത്തിനാവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. ഇത്തരം റിസർവ് വനങ്ങളിൽ പ്രത്യേക മാനേജ്മെന്റ് പ്ലാൻ നടപ്പിലാക്കുന്നതിലൂടെ കടുവകളുടെയും മറ്റു ജീവികളുടെയും വളർച്ചയ്‌ക്കും പ്രജനനത്തിനും ആവശ്യമായ ആവാസ വ്യവസ്ഥ പരിപോഷിപ്പിച്ചു നിലനിർത്തി ആവശ്യമായ ആഹാരവും ജലവും മറ്റും വനങ്ങൾക്കുള്ളിൽത്തന്നെ കടുവൾക്കായി ഒരുക്കുന്നു. കേരളത്തിന്റെ ഭാഗമായ പറമ്പിക്കുളം, പെരിയാർ ടൈഗർ റിസർവുകൾ ഉൾപ്പടെ രാജ്യത്താകമാനം 53 ടൈഗർ റിസർവുകൾ നിലവിലുണ്ട്. 2022 ഒക്ടോബർ ഒൻപതിന് നിലവിൽ വന്ന ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലെ റാണിപുർ ടൈഗർ റിസർവ് ആണ് ഈ പട്ടികയിൽ ഒടുവിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു ദശബ്ദത്തിൽമാത്രം പതിനൊന്നോളം വനപ്രദേശങ്ങളെയാണ് ടൈഗർ റിസെർവുകളായി ഉയർത്തികൊണ്ട് വന്നിരിക്കുന്നത്.
അതേസമയം, മനുഷ്യന്റെ ഇടപെടൽ മൂലം വംശനാശം മറ്റ് ജീവജാലങ്ങൾക്കും സുരക്ഷിതമായ പ്രകൃതിദത്ത ആവാസ വ്യവസ്ഥ ഭാരതം ഉറപ്പാക്കിയിട്ടുണ്ട്. 1972-ലെ വന്യജീവി സംരക്ഷണ നിയമം നവീകരിക്കുകയും വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഓരോ ദേശീയ ഉദ്യാനങ്ങൾ ഏറ്റെടുക്കുകയും ചെയ്തതിനാലാണ് ഇത് സാധ്യമായത്. ഉദാഹരണത്തിന്, ഗിർവനത്തിൽ സിംഹങ്ങളെ സംരക്ഷിക്കുന്നു, കാസിരംഗയിൽ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നു
ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന തരത്തിലുള്ള സുസ്ത്യർഹമായഒരു നേട്ടമാണ് രാജ്യം ഇന്ന് നേടിയെടുത്തിരിക്കുന്നത്.ഒരുകാലത്ത് വേട്ടയാടൽ കേന്ദ്രങ്ങളായിരുന്ന ഭൂമിയെ സംരക്ഷണ കേന്ദ്രങ്ങളായും വന്യജീവി സങ്കേതങ്ങളായും, ജൈവമണ്ഡല സംരക്ഷണ കേന്ദ്രങ്ങളായും മാറ്റുന്നത് ചെറിയ കാര്യമല്ല.കടുവകൾ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിഭാഗത്തിൽ നിന്ന് സുരക്ഷിതമായി പുറത്തുവരുന്നതുവരെ പ്രോജക്റ്റ് ടൈഗർ പ്രവർത്തനം തുടരും.
അരുൺ സി രാജൻ
8907446149
Comments