കണ്ണൂർ: പ്രണയക്കെണികളിൽ പെൺകുട്ടികളെ കുടുക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതായി ഇടയലേഖനത്തിൽ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഈസ്റ്റർ ദിനമായ ഇന്ന് ഇടവക പള്ളികളിൽ വായിച്ച ഇടയലേഖനത്തിലാണ് പാംപ്ലാനി ഇത്തരമൊരു ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. പല പുരോഹിതരും ലൗ ജിഹാദ് വിഷയത്തിലടക്കം മുമ്പ് തുറന്ന് പറച്ചിൽ നടത്തി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രണയക്കെണികൾ പെൺകുട്ടികൾക്ക് ചതിക്കുഴികളാകുന്ന സംഭവങ്ങൾ ആശങ്കാജനകമാണെന്ന് ബിഷപ്പ് ഇടയ ലേഖനത്തിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്.
പിതൃസ്വത്തിൽ ആൺ-പെൺ മക്കൾക്ക് തുല്യാവകാശം നൽകണമെന്നും സ്ത്രീധന സമ്പ്രദായം അവസാനിപ്പിക്കണമെന്നും ഇടയലേഖനത്തിൽ പറയുന്നുണ്ട്. സഭയിലും സമുദായത്തിലും സ്ത്രീകൾ അവഗണന നേരിടുന്നു എന്നത് വിസ്മരിക്കാനാവില്ല. നിയമവിരുദ്ധമായ സ്ത്രീധന സമ്പ്രദായം നമ്മുടെ സമുദായത്തിലും പലരൂപത്തിലും നിലനിൽക്കുന്നു എന്നത് അപമാനകരമാണെന്നും ഇടയലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.
സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനം എന്ന ചിന്ത ശക്തിപ്പെടണം. പ്രണയക്കെണികളിൽ കുടുക്കി നമ്മുടെ പെൺമക്കൾക്ക് ചതിക്കുഴികളൊരുക്കുന്ന സംഭവങ്ങളിൽ ജാഗ്രതവേണമെന്നും തലശ്ശേരി അതിരൂപതാ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ഇടയലേഖനത്തിൽ പറയുന്നു.
Comments