കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിന് പിന്നാലെ ഇയാളെ മെഡിക്കൽ കോളേജിലെത്തിച്ച് വൈദ്യ സഹായം തേടി. ഡോക്ടർമാർ ക്യാമ്പിലെത്തി നടത്തിയ പരിശോധനയിൽ ഇയാൾക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി. തെളിവെടുപ്പുമായി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷാരൂഖ് സെയ്ഫിയെ മാലൂർകുന്ന് ക്യാമ്പിലെത്തിച്ച് പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ തുടങ്ങിയത്. കേസിൽ ഭീകരബന്ധം തള്ളാനാകില്ലെന്ന് എൻഐഎ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. തീവെപ്പിന് ആസൂത്രിത സ്വഭാവമുണ്ടെന്നും എൻഐഎ വ്യക്തമാക്കി. ഇയാൾ എന്തിന് കേരളം തിരഞ്ഞെടുത്തുവെന്നത് വലിയ സംശയമാണ്. ബോഗിയിലെ എല്ലാവരെയും വധിക്കുകയായിരുന്നു ലക്ഷ്യമെന്ന് വേണം കരുതാനെന്നും റിപ്പോർട്ടിൽ പറയുന്നു. സമഗ്ര അന്വേഷണം വേണമെന്നും എൻഐഎ ആവശ്യപ്പെട്ടു. പ്രാഥമിക റിപ്പോർട്ട് എൻഐഎ മേധാവിയ്‌ക്ക് കൈമാറി.
ഷാരൂഖിന്റെ നീക്കങ്ങൾ ആസൂത്രിതമാണെ നിഗമനത്തിലാണ് അന്വേഷണസംഘം. പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന കേന്ദ്ര ഏജൻസികളുടെ സൂചനയിൽ ഊന്നിയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയുടെ രണ്ട് വർഷത്തെ നീക്കങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. ഷൊർണ്ണൂരിൽ നിന്ന് പെട്രോൾ വാങ്ങിയ കാര്യത്തിൽ കൃത്യമായ ആസൂത്രണം നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തൊട്ടടുത്ത പെട്രോൾ പമ്പ് ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആക്രമണം നടത്തിയത് ഒറ്റക്കാണെന്നും മറ്റാർക്കും ബന്ധമില്ലെന്നും ആവർത്തിക്കുകയാണ് പ്രതി.
Comments