ന്യൂഡൽഹി: സമുദ്രനിരപ്പിൽ നിന്നും 11,578 അടി ഉയരം, 13. 45 കിലോ മീറ്റർ നീളം. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ജമ്മു കശ്മീരിലെ സോജില ടണലിന്റെ നിർമ്മാണം യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. കുതിരകുളമ്പിന്റെ ആകൃതിയിലുള്ള ടണലിൽറെ 5.832 കി മി ഇതിനോടകം പൂർത്തിയായി. 7.57 ഉയരമുള്ള ടണൽ 9.5 മീറ്റർ വീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ തന്ത്ര പ്രധാന മേഖലകളായ ശ്രീനഗർ, ദ്രാസ്, കാർഗിൽ, ലേ എന്നീ പ്രദേശങ്ങളെയാണ് സോജില ടണൽ ബന്ധിപ്പിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ശ്രീനഗർ-കാർഗിൽ-ലേ എന്നിവിടങ്ങളിലേക്കുള്ള യാത്ര മൂന്ന് മണിക്കൂറിൽ നിന്നും 15 മിനിറ്റായി ചുരുങ്ങും. 2024-ൽ ടണൽ സൈനിക നീക്കങ്ങൾക്കായി തുറന്ന് നൽകാനുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാർ.
ഹിമാലയവുമായി ചേർന്ന് കിടക്കുന്ന പ്രദേശം കനത്ത മഞ്ഞ് വീഴ്ച കാരണം വർഷത്തിൽ നാല് മാസത്തോളം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ സമയം കടുത്ത യാത്രാക്ലേശമാണ് ഈ മേഖലയിൽ അനുഭവപ്പെടുന്നത്. സോജില ടണൽ പൂർണ്ണമായും ഗതാഗതയോഗ്യമാകുന്നതൊടെ അതിർത്തി മേഖലയിൽ വ്യന്യസിച്ചിരിക്കുന്ന സേനയുടെ നീക്കങ്ങൾക്ക് ഊർജ്ജം പകരും. കൂടാതെ സൈനികർക്കായുള്ള ആയുധങ്ങൾ അടക്കമുള്ള വസ്തുക്കളുടെ നീക്കം സുഗമമാകുകയും ചെയ്യും. ലഡാക്ക് അടക്കമുള്ള മേഖലയിൽ സേന വ്യന്യാസത്തിനായി വൻ തുകയാണ് കേന്ദ്രസർക്കാർ മാറ്റിവെക്കുന്നത്. ഈ തുകയിൽ ഗണ്യമായ കുറവ് വരുത്താനും സാധിക്കും. അവശ്യ വസ്തുക്കളുടെ നീക്കത്തിന് മാത്രമായി നിലവിൽ 600 കോടി രൂപയോളമാണ് വർഷത്തിൽ ചെലവാകുന്നത്.
സോജില ടണലിന്റെ നിർമ്മാണത്തിന് 6800 കോടി രൂപയാണ് കേന്ദ്രസർക്കാൻ വകയിരുത്തിയിരിക്കുന്നത്. ഹൈദരബാദ് ആസ്ഥാനമായ മേഘ എഞ്ചിനിയറിംഗ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ടണലിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് തുരങ്കത്തിന്റെ നിർമ്മാണം നടക്കുന്നത്. സിസിടിവി നിരീക്ഷണത്തിന് പുറമെ എമർജൻസി ലൈറ്റിംഗ്, വെന്റിലേഷൻ സിസ്റ്റം, ടണൽ റേഡിയോ സിസ്റ്റം എന്നിവയും തുരങ്കത്തിനുള്ളിൽ സജ്ജമാക്കുന്നുണ്ട്. അതീവ സുരക്ഷാ സംവിധാനങ്ങളും തുരങ്കത്തിൽ ഒരുക്കുന്നുണ്ട്. അടിയന്തിര ടെലിഫോണുകളും അഗ്നിശമന യൂണിറ്റുകളും ടണലിലുണ്ട്.
2018- മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സോജില ടണലിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. 2026- ൽ ടണൽ പൂർണ്ണമായും പ്രവർത്തന സജ്ജമാകും. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ടണൽ ജമ്മു കശ്മീരിലെ സോജില പാസിലാണെന്നുള്ളത് എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനമാണ്. സോജില ടണൽ രാജ്യത്തിന് സമർപ്പിക്കുന്നതോടെ ദേശീയ പാതാ വികസനത്തിൽ ഇന്ത്യ നിർണായക നേട്ടം കൂടിയാകും സ്വന്തമാക്കുക. നിലവിൽ ലോകത്ത് ഏറ്റവും നീളമേറിയ തുരങ്കവും ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്. അടൽ ടണലാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കം.















