പോത്തൻകോട് : ഫുട്ബാൾ കളിക്കിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് 15കാരൻ നൽകിയ ക്വട്ടേഷനിൽ 4 പേർക്ക് കുത്തേറ്റു. പതിനഞ്ചുകാരന്റെ സുഹൃത്തുക്കളായ മൂന്നംഗ ക്രിമിനൽ സംഘം ക്വട്ടേഷൻ സൗജന്യമായാണ് ഏറ്റെടുത്തത്. ആക്രമണത്തിനുശേഷം ഇവർ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച് പണവും മൊബൈലും കവർന്നു. മംഗലപുരത്തിനടുത്തെ ഒരു സ്കൂളിൽ പത്താംക്ളാസ് പരീക്ഷ എഴുതി നിൽക്കുന്ന പതിനഞ്ചുകാരനും ആക്രമിക്കാൻ സംഘത്തോടൊപ്പമുണ്ടായിരുന്നു. സംഭവത്തിന് ശേഷം കഴക്കൂട്ടം ടെക്നോസിറ്റി ഭാഗത്ത് പതിനഞ്ചുകാരൻ ഒളിച്ചിരുന്നു. മംഗലപുരം സ്വദേശികളായ ഷെഹിൻ, അഷ്റഫ് എന്നിവരെ ഇന്നലെ പുലർച്ചെ മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു. മറ്റൊരു പ്രതി ഷാനവാസ് ഓടി രക്ഷപ്പെട്ടു.
പതിനഞ്ചുകാരനൊപ്പം കളിക്കാനുണ്ടായിരുന്ന മംഗലപുരം വെള്ളൂർ സ്വദേശികളായ നിസാമുദ്ദീൻ (20), സജിൻ (22 ), സനീഷ് (20), നിഷാദ് (26) എന്നിവരെയാണ് പ്രതികൾ കുത്തിയത്. അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിസാമുദ്ദീനെ മെഡിക്കൽ കോളേജ് ആശുപത്രി ഐ.സിയുവിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു. ആക്രമണത്തിനുശേഷം രക്ഷപ്പെടാനായി കൈകാണിച്ച ഓട്ടോ നിറുത്താത്തതിനെ തുടർന്ന് പിന്തുടർന്ന് തടഞ്ഞുനിറുത്തിയാണ് ഇതിന്റെ ഡ്രൈവറായ പനവൂർ സ്വദേശി സിദ്ദിഖിനെ ക്രൂരമായി മർദ്ദിച്ചത്.
ശനിയാഴ്ച മംഗലപുരത്തിനടുത്തെ ഒഴിഞ്ഞ പറമ്പിൽ ഫുട്ബാൾ കളിക്കുന്നതിനിടെയാണ് ഒപ്പമുള്ളവരുമായി പതിനഞ്ചുകാരൻ തർക്കമുണ്ടാക്കിയത്. ഇത് കൈയാങ്കളിയിലുമെത്തി. തുടർന്നാണ് ഇവരെ മർദ്ദിക്കാൻ കാപ്പക്കേസിലടക്കം പ്രതികളായ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയത്. ശനിയാഴ്ച വെള്ളൂർ പള്ളിയിൽ നിന്ന് നോമ്പുതുറ കഴിഞ്ഞ് മടങ്ങവേയാണ് രാത്രി ഏഴോടെ നിസാമുദ്ദീൻ ഉൾപ്പെടെയുള്ളവരെ വഴിയിൽ വച്ച് ആക്രമിക്കപ്പെട്ടത്. പ്രതികൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. രണ്ടുപേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന് പതിനഞ്ചുകാരനെ ജുവനൈൽ ഹോമിലേക്ക് അയച്ചു.
Comments