പാലക്കാടിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട , ഗ്രാമീണ ഭംഗിയിൽ ഒപ്പിയെടുത്ത ഇഴകൾ പേർത്തും ചേർത്തും വാർത്തെടുത്ത , സുന്ദര പദങ്ങളാൽ കോർത്തിണക്കിയ നെയ് വിളക്ക്, വായനയുടെ പുതിയ മേച്ചിൽപുറങ്ങൾ തേടുന്ന വായനക്കാരന് ഏറെ ജീവിത പാഠങ്ങൾ പകർന്നു നൽകുന്ന , തനിനാടൻ രചനയാണ് . കർക്കശക്കാരനായ പട്ടാളക്കാരൻ പിതാവ് , അധ്യാപക വൃത്തി സ്വപ്നം കണ്ട് മനസ്സിൽ കുഞ്ഞു പ്രണയവും താലോലിച്ച് നടക്കുന്ന സുമുഖനും സുന്ദരനുമായ മകൻ സദാനന്ദൻ , ഇതിനിടയിൽ സ്വന്തം അഭിപ്രായങ്ങൾ നഷ്ടപ്പെട്ട, ശരിതെറ്റുകൾ തിരിച്ചറിയാനാവാതെ ജീവിക്കാൻ പോലും മറന്നു പോയ പഴമയുടെ ഗന്ധമുള്ള അമ്മ. ഭംഗിയായി സ്കെച്ച് ചെയ്ത ഈ ചിത്രങ്ങൾ കഥയിലുട നീളം മനോഹരമായി ജലിച്ചു നിൽക്കുന്നു. ബാല്യകാലസ്മരണകളുടെയും നൻമയുടെയും പ്രതീകമായ സുലൈമാൻ പരോപകാരി സുകുമാരേട്ടൻ , സദാനന്ദന് തണലാകുന്ന ചെട്ടിയാർ , ഒടുവിൽ സദാനന്ദന്റെ ജീവിതത്തിൽ വിളക്കായി വരുന്ന അനാഥത്വത്തിന്റെ ഒറ്റപ്പെടലിൽ കഴിഞ്ഞിരുന്ന വിഷ്ണുപ്രിയ, താളം തെറ്റിയ അയാളുടെ മനസ്സിനെ നേർവഴിയിൽ കൊണ്ടു വന്ന തിരുമേനി ….ഇങ്ങനെ ഓരോരുത്തർക്കുമൊപ്പം കൈരളി ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ് കൂടി വായനക്കാരന്റെ മനസ്സിൽ നൊമ്പരമൊ ഇളംതെന്നലായി ഇടം പിടിക്കുന്നു.
സ്വയം തീർക്കുന്ന, ചതിയുടെ ആഴക്കയങ്ങളിൽ മുങ്ങിത്തപ്പി കണ്ണീർ കുടിക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ ഇതിലെ പ്രത്യേകതയായി പറയാം. നാട്ടിൻപുറത്തെ സാധാരണക്കാരിയായ ഗായത്രിയെ , ഏറെ ത്യാഗങ്ങളും നഷ്ടങ്ങളും സഹിച്ച് അറിയപ്പെടുന്ന നർത്തകിയാക്കി മാറ്റുവാൻ തന്റെ ജീവിതാഭിലാഷങ്ങൾ കൂടി വഴിയിലുപേക്ഷിക്കുന്ന ഹതഭാഗ്യനായ കഥാനായകൻ അതിനു വേണ്ടി അനുഭവിക്കുന്ന വിഷമവും , ഗായത്രിയുടെയും അമ്മയുടെയും പൊയ്മുഖങ്ങളും ,അതി സാമർത്ഥ്യവും നാട്ടിൻ പുറത്തെ തമോഗർത്തങ്ങളായി അവശേഷിക്കുമ്പോൾ അതിന്റെ ബാക്കിപത്രങ്ങൾ സദാനന്ദനെ ചിത്തഭ്രമത്തിന്റെ ആഴക്കയങ്ങളിലേക്കെത്തിക്കുന്നതിനൊപ്പം ആ അമ്മയെയും മകളെയും തീരാ ദു:ഖത്തിലാഴ്‌ത്തുന്നതും അനുവാചക ഹൃദയത്തിൽ നൊമ്പര വേലിയേറ്റത്തിനൊപ്പം മധുര പ്രതികാരത്തിന്റെ സുഖമുള്ള അനുഭവവും പകർന്നു നൽകുന്നു.
ഗായത്രിയോടുള്ള പ്രണയമെന്ന തെറ്റിന്, ക്രൂരമർദ്ദനത്തിനിരയായശേഷം വെള്ളം പോലും നൽകാതെ നാൽക്കാലികൾക്കൊപ്പം തൊഴുത്തിലടക്കപ്പെടുന്ന സദാനന്ദൻ. അവിടെ നിന്നും രക്ഷപ്പെട്ട് പൊള്ളാച്ചിയുടെ തെരുവുകളിലെ ദുരവസ്ഥകളിലൂടെ ജീവിതം മുന്നോട്ടിഴയുമ്പോൾ കനക എന്ന അപഥസഞ്ചാരിണിയുടെ വാശിക്കിരയാവുന്ന ആ ചെറുപ്പക്കാരൻ വീണ്ടും അറിഞ്ഞൊ അറിയാതെയൊ സ്ത്രീകളുടെ സ്വാർത്ഥ മോഹങ്ങളുടെ ദുർവിധിക്കിരയാവുമ്പോൾ ഇവരാണോ അഭിനവ യക്ഷികളെന്ന് ഒരു പക്ഷെ വായനക്കാരനു തോന്നിപ്പോകും.
പുരുഷാധിപത്യവും അതിന്റെ പരിണിത ഫലമെന്നോണം കൊടികുത്തിവാഴുന്ന ഫെമിനിസവും നിറഞ്ഞ കാലഘട്ടത്തിൽ ,സ്ത്രീ മേൽക്കോയ്മകൾക്കു മുന്നിലെപുരുഷ നിസ്സഹായതയുടെ ഉദാത്തമായ ആവിഷ്കാരമാണ് ജെ.പി കല്ലുവഴിയുടെ നെയ് വിളക്കിനെ വ്യത്യസ്തമാക്കുന്നത്.നായികക്കു പകരംപ്രതിനായികകളുടെ ചേർത്തിണക്കലുംനിഷ്കളങ്കതക്കൊപ്പംകാപട്യത്തിന്റെയും കാർക്കശ്യത്തിന്റെയും പരുക്കൻ മുഖങ്ങളുടെ കടുത്ത ചായക്കൂട്ടുകളും ഈ നോവലിലെ എടുത്തു പറയേണ്ട സവിശേഷതകളാണ്. ഇതിലെ ലളിത സുന്ദര ഭാഷയും അര നൂറ്റാണ്ട് മുൻപിലെ ഗ്രാമീണ ജീവിത ശൈലിയും , മലയാൺമയുടെ നേർക്കാഴ്ചക്കൊപ്പം തമിഴകത്തിന്റെ തനതു സംസ്കാരവും സുഖപര്യവസാനവും സർവോപരി കഥയിലൂടെ പകർന്നു തരുന്ന ജീവിത സന്ദേശങ്ങളും ഈ നോവലിന്റെ മികവിന് മാറ്റുകൂട്ടുന്നു. വർഷങ്ങളോളം ജീവിതത്തിൽ കയ്പ് നീർ മാത്രം കുടിക്കാൻ വിധിക്കപ്പെട്ട സദാനന്ദൻ ഒടുവിൽ ഒരു തലമുറക്ക് വെളിച്ചംപകരുന്നഅധ്യാപക ദൗത്യമേറ്റെടുക്കുന്നതിനോടൊപ്പംഅരക്ഷിതാവസ്ഥയിൽ ജീവിച്ചിരുന്ന വിഷ്ണുപ്രിയയെ ചേർത്തു പിടിക്കുക കൂടി ചെയ്യുന്നതോടെ അത്രയും കാലം അയാൾ അനുഭവിച്ച നരകയാതനകൾക്ക് അവസാനമായെന്നോർത്ത് നായകനൊപ്പം വായനക്കാരനും ദീർഘനിശ്വാസം വിടുന്നു.
മടുപ്പുളവാകാതെ ഒറ്റയിരുപ്പിൽ വായിക്കാമെന്നതിനപ്പുറം ശരിതെറ്റുകളുടെഗതിവിഗതികളും അതിന്റെ അനുരണനങ്ങളും വായനക്കുശേഷവും വായനക്കാരിൽ അവശേഷിപ്പിക്കുന്നുവെന്നത് ഇതിനെ അനുപമമായ സൃഷ്ടിയാക്കുന്നു.
നോവൽ. : നെയ് വിളക്ക്
രചന: JP കല്ലുവഴി
പബ്ലിഷിംഗ് : മലർ വാടി
ആസ്വാദനം : സുമശ്രീകുമാർ
Comments