കേരളത്തിലെ കാർഷികോത്സവമാണ് വിഷു. മേടം രാശിയിലേക്ക് സൂര്യൻ സംക്രമിക്കുന്ന ദിവസമാണ് നാം വിഷുദിനമായി ആഘോഷിക്കുന്നത്. അത് മേടം ഒന്നാം തീയതിയോ ചിലപ്പോൾ രണ്ടാം തീയതിയോ ആകാം. പുതുവർഷാരംഭത്തിൽ കാർഷിക വിഭവങ്ങളൊരുക്കി നിലവിളക്കും കണിക്കൊന്നയും സ്വർണവും ഗ്രന്ഥവുമുൾപ്പെടെ ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹത്തിന് മുന്നിൽ വയ്ക്കുന്നതാണ് വിഷു ദിനത്തിലെ ആദ്യ ചടങ്ങായ കണിയൊരുക്കൽ.
കണി കണ്ടതിന് ശേഷം വിഷുവിന് വീട്ടിലെ മുതിർന്നവർ നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. ആദ്യ കാലങ്ങളിൽ സ്വർണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങളായിരുന്നു നൽകിയിരുന്നത്. വർഷം മുഴുവൻ സമ്പദ് സമൃദ്ധിയും, ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചാണ് കൈനീട്ടം നൽകുന്നത്. ഒരു വർഷത്തെ സമൃദ്ധിയുടെ സൂചകമായും ഇതിനെ കാണുന്നവർ ധാരാളമാണ്. കൂടാതെ, പണ്ട് കൂട്ട് കുടുംബ വ്യവസ്ഥിതിയിൽ കഴിഞ്ഞിരുന്ന സമയത്ത് വിഷുദിനത്തിൽ സ്വത്തിന്റെ ചെറിയൊരു പങ്ക് എല്ലാവർക്കുമായി വീതിച്ചു നൽകിയിരുന്ന പതിവ് ഉണ്ടായിരുന്നു. ഇതാണ് പിൽക്കാലത്ത് വിഷുക്കൈനീട്ടം എന്ന നിലയിൽ ഇന്നത്തെ രീതിയിലേക്ക് മാറിയതെന്നും ചില സാമൂഹിക ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
ഇന്ന് കാലം മാറിയപ്പോൽ മുതിർന്നവർ ചെറു പ്രായത്തിലുള്ളവർക്ക് നൽകുന്ന പണമായി കൈനീട്ടം. മുത്തശ്ശനോ, അച്ഛനോ അമ്മാവനോ വീട്ടിലെ മുതിർന്നവരോ മാത്രമാണ് കൈനീട്ടം നൽകുക എന്ന നിലയിലേക്കും കൈനീട്ടം ഒതുങ്ങിയിട്ടുണ്ട്. കണി ഉരുളിയിലെ നെല്ലും അരിയും കൊന്നപ്പൂവും സ്വർണവും ചേർത്ത് വേണം വിഷുക്കൈനീട്ടം നൽകാൻ. പണ്ട് കാലത്ത് നാണയമായിരുന്നു കൈനീട്ടമായി നൽകിയിരുന്നത്. ഇന്ന് സൗകര്യപൂർവ്വം നോട്ടിലേക്ക് മാറി. കൈയ്യിൽ കിട്ടിയ നാണയമെടുത്തതിന് ശേഷം സ്വർണവും ധാന്യവും തിരിച്ചു വയ്ക്കും. കൊന്നപ്പൂ കണ്ണോട് ചേർത്ത ശേഷം തലയിൽ ചൂടുകയായിരുന്നു പതിവ്. വർഷം വർഷം മുഴുവൻ സമ്പദ് സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ച് കൊണ്ടാണ് കൈനീട്ടം നൽകുന്നത്. പ്രായമായവരാണ് കൈനീട്ടം നൽകുന്നതെങ്കിലും ഇന്ന് മക്കൾ മാതാപിതാക്കൾക്കും മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്. കൊടുക്കുന്നവർക്ക് ഐശ്വര്യമുണ്ടാകുമെന്നും കിട്ടുന്നവർക്ക് അത് വർദ്ധിക്കുമെന്നുമാണ് വിശ്വാസം.
Comments