ലക്‌നൗ: എലിയെ കൊന്ന കേസിൽ 30 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഉത്തർപ്രദേശ് പോലീസ്. എലിയുടെ വാലിൽ കല്ലുകെട്ടി, അഴുക്കുചാലിൽ മുക്കി കൊന്ന കേസിലാണ് യുവാവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കാണ് കേസെടുത്തത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. എലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തത്. എലിയ്‌ക്ക് ശ്വാസകോശത്തിലും കരളിനും അണുബാധയുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അണുബാധയെ തുടർന്നുണ്ടായ ശ്വാസംമുട്ടൽ മൂലമാണ് എലി ചത്തത്.
മൃഗസംരക്ഷകനും മൃഗസ്‌നേഹിയുമായ സാമൂഹിക പ്രവർത്തകൻ വികേന്ദ്ര ശർമയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. എലിയെ രക്ഷിക്കാനായി അഴുക്കുചാലിൽ ഇറങ്ങിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും തുടർന്നാണ് പോലീസിൽ പരാതിപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം 10 രൂപ മുതൽ 2,000 രൂപ വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 429 പ്രകാരം (മൃഗങ്ങളെ കശാപ്പ് ചെയ്യുക) അഞ്ച് വർഷത്തെ തടവ് അല്ലെങ്കിൽ പിഴ അല്ലെങ്കിൽ ഇവ രണ്ട് ഒന്നിച്ചും ലഭിക്കാവുന്ന കുറ്റമാണ്.
എലികളെയും കാക്കകളെയും കൊല്ലുന്നത് തെറ്റല്ലെന്നും ഇവ ഹാനികരമായ ജീവികളാണെന്നും യുവാവിന്റെ പിതാവ് ആരോപിച്ചു. മൺ പാത്രങ്ങൾ എലികൾ നശിപ്പിച്ചതായും അതുവഴി വൻ സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായതായും പിതാവ് പറഞ്ഞു. മകനെതിരെ നടപടിയെടുത്താൽ ആട്, കോഴി, തുടങ്ങിയ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നവർക്കെതിരെയും കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എലിയെ കൊല്ലാൻ ഉപയോഗിക്കുന്ന എലിവിഷം പോലുള്ള വിൽക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും പിതാവ് ആരോപിച്ചു.
Comments