കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. ഷൊർണൂർ, കണ്ണൂർ, എലത്തൂർ എന്നിവിടങ്ങളിലെത്തിച്ചാകും തെളിവെടുപ്പ്. പ്രതിയ്‌ക്ക് നിരോധിത സംഘടനയുമായി ബന്ധമുണ്ടോയെന്ന കാര്യമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഷഹീൻബാഗ് കേന്ദ്രീകരിച്ച് നടന്ന സമരങ്ങളിൽ അടക്കം ഇയാൾ പങ്കാളിയായിരുന്നോ എന്ന കാര്യത്തിലും വിവരങ്ങൾ തേടുന്നുണ്ട്. ഇയാൾക്ക് മലയാളികളുമായി ബന്ധമുണ്ടായിരുന്നോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നു.
ഇന്നലെ തെളിവെടുപ്പിന് കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തി. ഷാരൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ ആറ് ദിവസം പിന്നിട്ടിട്ടും സുപ്രധാനമായ വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. ക്രേന്ദ്ര ഏജൻസികൾ ഭീകരബന്ധം ഉറപ്പിക്കുമ്പോഴും അതിലേക്ക് എത്താൻ കഴിയാതെ നിൽക്കുകയാണ് കേരള പോലീസ്.
ഷഹീൻബാഗിലുള്ള ഷാരൂഖ് സെയ്ഫിയുടെ വീട്ടിൽ കേരള പോലീസ് വീണ്ടും പരിശോധന നടത്തി. ഡൽഹിയിലെ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഇയാൾ ട്രെയിൻ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചതായാണ് സൂചന. ഡൽഹിയിലെ അന്വേഷണസംഘത്തിലേക്ക് കൂടുതൽ പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഷാരൂഖ് സെയ്ഫി ടിക്കറ്റ് എടുത്തത് കോഴിക്കോട്ടെയ്‌ക്കാണ് എന്നാണ് പോലീസിന്റെ കണ്ടൈത്തൽ. കോഴിക്കോട് ഇറങ്ങാതെ ഇയാൾ ഷൊർണൂരിൽ ഇറങ്ങിയത് പിടിക്കപ്പെട്ടാൽ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പോലീസ് പറഞ്ഞു.
Comments