ന്യൂഡൽഹി: ബഹിരാകാശ യുദ്ധത്തിന് സാധ്യതയുണ്ടെന്നും കരുതൽ വേണമെന്നും മുന്നറിയിപ്പുമായി സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. ഭാവിയിൽ ബഹിരാകാശ യുദ്ധം ഉണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നും നിലവിൽ നടക്കുന്ന സൈനികവത്കരണം ഇതിന് മുന്നോടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കര, കടൽ, വ്യോമ, സൈബർ രംഗം തുടങ്ങി വിവിധ മേഖലകൾ ബഹിരാകാശവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ യുദ്ധത്തിനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയും ചൈനയും നടത്തിയ ആന്റി സാറ്റ്‌ലൈറ്റ് പരീക്ഷണങ്ങൾ ഇന്ത്യയും സമാനശക്തി കൈവരിക്കണമെന്ന ഓർമ്മപ്പെടുത്തലാണ്. ഉപഗ്രഹങ്ങൾ പരാമവധി ചെറുതാക്കുകയും പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങൾ, സമാനമായ ചെലവ് കുറഞ്ഞ സംവിധാനങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ രാജ്യം കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഏഴ് ഉപഗ്രഹങ്ങളുടെ ഗ്രൗണ്ട് സ്റ്റേഷനുകളുടെ ശൃംഖലയാണ് NavlC എന്ന സംവിധാനം. ഇവ നിലവിൽ ഇന്ത്യൻ ഭൂപ്രദേശത്തുടനീളം ഇന്ത്യയുടെ അതിർത്തികളിൽ നിന്ന് 1500 കിലോമീറ്റർ അകലെ നിരീക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും മികതും ലളിതവുമായ പ്രതിരോധ സംവിധാനങ്ങൾ നിർമ്മിക്കാൻ കഴിയണം. ഇന്ത്യൻ സ്‌പേസ് അസോസിയേഷനും ഡിആർഡിഒയും സംയുക്തമായി സംഘടിപ്പിച്ച ശിൽപശാലയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ബഹിരാകാശ, പ്രതിരോധ മേഖലകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടിയിൽ അത്യാധുനിക സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നതിന് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഭൂമിയെ ചുറ്റി, വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്ന 50-ലധികം ഉപഗ്രഹങ്ങളാണ് ഇന്ത്യയിലുള്ളത്. എന്നിരുന്നാലും ഇവയിൽ മിക്കതും വലുപ്പമേറിയതും ചെലവേറിയതുമാണ്. ഇതിന്റെ പശ്ചാത്തലതതിലാണ് ചെലവ് കുറഞ്ഞതും കാര്യക്ഷമതയുള്ളതുമായ നാനോ ഉപഗ്രഹങ്ങൾ വികസിപ്പിച്ചെടുക്കാനും വേഗത്തിൽ വിന്യസിക്കാനും കഴിയുന്ന തരത്തിലുള്ള വിക്ഷേപണ വാഹനങ്ങൾ നിർമിക്കണമെന്ന് സംയുക്ത സേനാ മേധാവി പറഞ്ഞത്.
Comments